
കോഴിക്കോട്: മുതുകാടില്‍ മാതൃകാ ബയോളജിക്കല്‍ പാര്‍ക്ക് യാഥാർത്ഥ്യമാകുന്നു. വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയില്‍ നിര്‍ത്തി കണ്ടാസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കല്‍ പാര്‍ക്കാണ് മുതുകാട് ആരംഭിക്കാന്‍ പോകുന്നത്. വനം വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമല്‍ ഹോസ്‌പൈസ് സെന്ററിന്റെ തറക്കല്ലിടലും പെരുവണ്ണാമൂഴിയില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിർവഹിച്ചു.
വന്യജീവികള്‍ക്കും ജനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കല്‍ പാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ളത്. വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസര്‍ച്ച് സെന്റര്‍ എന്ന നിലയിലേക്ക് കൂടിയാണ് പദ്ധതി ഉയരുക. വനത്തെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിച്ചുകൊണ്ട് മാത്രമേ വനം വകുപ്പിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
പരിക്കേറ്റ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കേന്ദ്രമാണ് അനിമല്‍ ഹോസ്പൈസ് സെന്റര്‍. ബയോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് 13.944 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കോഴിക്കോട് വനം ഡിവിഷന് കീഴില്‍ പേരാമ്പ്ര പെരുവണ്ണാമൂഴി റേഞ്ചിലെ മുതുകാടില്‍ 120 ഹെക്ടര്‍ വനഭൂമിയാണ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയത്.
ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. അനിമല്‍ ഹോസ്പൈസ് സെന്റര്‍ പദ്ധതി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ ജസ്റ്റിന്‍ മോഹനും ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ കെ കെ സുനില്‍ കുമാറും വിശദീകരിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു വത്സന്‍, ഇ എം ശ്രീജിത്ത്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ ഫോറസ്റ്റ് റീജ്യണ്‍ കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, ഡി.എഫ്.ഒ യു ആഷിക് അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.