അമ്പമ്പോ..! ഒരു മരത്തിൽ 40 വ്യത്യസ്തതരം പഴങ്ങൾ; മൂക്കത്ത് വിരൽ വച്ച് കാഴ്ചക്കാർ

By Web TeamFirst Published Feb 16, 2022, 10:37 PM IST
Highlights

മരത്തിന്റെ പേര് തന്നെ 'ട്രീ ഓഫ് 40' എന്നാണ്. മരത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. മരത്തിൽ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. ഗ്രാഫ്റ്റിം​ഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം പ്രൊഫ. സാം കൈവരിച്ചത്. 

മാവിൽ (Mango Tree) ചക്ക (Jack Friuit) കായ്ക്കുമോ, അതുപോലെ ആപ്പിൾ മരത്തിൽ ഓറഞ്ചുണ്ടാകുമോ? ഈ ചോദ്യത്തിൽ തന്നെ ഒരു കാര്യവുമില്ല. ഇല്ല എന്ന് തന്നെയാകും നമ്മുടെ ഉത്തരങ്ങൾ. എന്നാൽ, ശാസ്ത്രം (Science) വൻ പുരോ​ഗതി നേടി മുന്നോട്ട് പോകുമ്പോൽ എക്കാലവും ഇങ്ങനെ തന്നെയായിരിക്കുമോ. ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും ഒക്കെ ഉണ്ടാകുന്ന കാലം വിദൂരമല്ലെന്നാണ് ചില കാര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വിശ്വാസം വരുന്നില്ല, അല്ലെ?  ഒരൊറ്റ മരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ എല്ലാം വളർത്താൻ കഴിയുമെന്ന് തെളിയിച്ചിരികയാണ് ഒരാൾ. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും കർഷകനുമായ സാം വാൻ അകെൻ ആണ് തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

മരത്തിന്റെ പേര് തന്നെ 'ട്രീ ഓഫ് 40' എന്നാണ്. മരത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. മരത്തിൽ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. ഗ്രാഫ്റ്റിം​ഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം പ്രൊഫ. സാം കൈവരിച്ചത്. ദൈനിക് ഭാസ്കറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ മരം പൂക്കാൻ ഏകദേശം ഒമ്പത് വർഷമെടുത്തു. ഇതിനായി, മരം ഒരു പ്രത്യേക രീതിയിലാണ് നടുന്നത്. മുകുളത്തോടൊപ്പം മരത്തിന്റെ ഒരു ശാഖയും മുറിച്ചെടുക്കുന്നു. പിന്നീട് ശൈത്യകാലത്ത് പ്രധാന വൃക്ഷം തുളച്ച് ഈ ശാഖ നടുകയും ചെയ്യുന്നു. 2008 മുതലാണ് പ്രൊഫസർ സാം തന്റെ പദ്ധതിയായ 'ട്രീ ഓഫ് 40' -യിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

2008 -ന് മുമ്പ്, ഈ പൂന്തോട്ടം ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ ലബോറട്ടറിയായിരുന്നു. അതിൽ അപൂർവയിനം പഴങ്ങളും 200 ഓളം ചെടികളുണ്ടായിരുന്നു. എന്നിരുന്നാലും, പണമില്ലാത്തതിനാൽ തോട്ടം പൂട്ടാൻ പോവുകയായിരുന്നു. പ്രൊഫസർ സാം ഇത് അറിയുകയും, ആ ഫാം ഏറ്റെടുക്കുകയും ചെയ്തു. കുട്ടിക്കാലത്ത് ഒരു ഫാമിൽ വളർന്ന അദ്ദേഹത്തിന് എല്ലായ്പ്പോഴും കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ആ തോട്ടം പാട്ടത്തിനെടുത്ത് ഗ്രാഫ്റ്റിംഗിലൂടെ മരം വളർത്താൻ തുടങ്ങി. ആ പരീക്ഷണം വൻ വിജയമായി. ഓരോ ഇനവും വിളയുന്നത് വ്യത്യസ്ത സമയങ്ങളിലാണ് എന്ന് മാത്രം. വിളയിലും ലാഭത്തിലും മാത്രം ഊന്നൽ നൽകുന്ന ഏകവിള സമ്പ്രദായത്തിന്റെ പേരിൽ പല ഇനങ്ങളും അവഗണിക്കപ്പെടുന്നു. അത് കൊണ്ട് തന്നെയാണ് അദ്ദേഹം അത്തരം അകറ്റിനിർത്തുന്ന ഇനങ്ങളിൽ പരീക്ഷണം നടത്തിയത്. ഒരു ശാസ്ത്രീയ പരീക്ഷണത്തേക്കാൾ ഒരു ആർട്ട് പ്രൊജക്റ്റാണ് തന്റെ സൃഷ്ടിയെന്ന് അദ്ദേഹം പറയുന്നു. 
 

click me!