തൊട്ടാൽ മരിക്കും, നടക്കുന്നത് പോലും ശ്രദ്ധിച്ച്, കാത്തിരിക്കുന്നത് മരണം, ലോകത്തിലെ ഏറ്റവും വിഷമുള്ള തോട്ടമിത്

By Web TeamFirst Published Feb 18, 2024, 1:04 PM IST
Highlights

ചെടികളിൽ തൊടാനോ, രുചിച്ച് നോക്കാനോ, മണത്ത് നോക്കാനോ അനുവാദമില്ല. ശ്വസിക്കുന്നത് പോലും സന്ദർശകരെ അബോധാവസ്ഥയിലാക്കിയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്

നോർത്തബർലാന്‍റ്: അതിമനോഹരമായ ഇലകളോടും പൂക്കളോടും കൂടിയ തോട്ടം. പക്ഷേ ഒരു കുഴപ്പമുണ്ട്. അറിഞ്ഞോ അറിയാതെയോ ചെടികളിലൊന്ന് തൊട്ട് പോയാൽ ജീവൻ അപകടത്തിലാവും. ഇംഗ്ലണ്ടിലെ നോർത്തബർലാന്‍റിലുള്ള ഒരു ചെടിത്തോട്ടത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. തൊട്ടാൽ തട്ടിപ്പോകാൻ വരേ സാധ്യതയുള്ള നൂറിൽ അധികം വിഷ ചെടികളുടേയും ലഹരി ചെടികളുടേയും വീടാണ് ഈ ചെടിത്തോട്ടം. തോട്ടത്തിലേക്കുള്ള കവാടത്തിൽ തന്നെ ചെടികളിൽ തൊടുന്നത് ജീവഹാനിക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സന്ദർശകർക്ക് കാണാനാവുക.

2005ലാണ് ഈ തോട്ടം സ്ഥാപിതമാകുന്നത്. അൻവിക് ഗാർഡൻ എന്നാണ് ഈ വിഷച്ചെടികളുടെ തോട്ടത്തിന്റെ പേര്. തോട്ടം കാണാനെത്തുന്ന ഓരോ സന്ദർശകർക്കും കൃത്യമായ മുന്നറിയിപ്പ് നൽകിയാണ് തോട്ടത്തിലേക്ക് കടത്തി വിടുക. ചെടികളിൽ തൊടാനോ, രുചിച്ച് നോക്കാനോ, മണത്ത് നോക്കാനോ അനുവാദമില്ല. ശ്വസിക്കുന്നത് പോലും സന്ദർശകരെ അബോധാവസ്ഥയിലാക്കിയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ് തോട്ടം ജീവനക്കാർ വിശദമാക്കുന്നത്. നാഡികളേയും ഹൃദയത്തേയും ഗുരുതരമായി ബാധിക്കുന്ന അക്കോനിട്ടിൻ അടങ്ങിയിട്ടുള്ള മോങ്ക്ഷുഡ് എന്ന ചെടിയാണ് ഇവിടെ വളർത്തുന്നതിൽ ഒന്ന്. ലോകത്തിലെ ഏറ്റവും വിഷമേറിയ ചെടിയെന്ന പേരെടുത്ത റൈസിനും ഇവിടെ വളർത്തുന്നുണ്ട്.

ലണ്ടനിലെ തന്നെ അപകടകാരികളായ മരങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള ലാബർണം മരവും ഇവിടെ വളർത്തുന്നുണ്ട്. മനേഹരമായ മഞ്ഞ നിറത്തിലുള്ള പൂക്കളോട് കൂടിയ മരം പലരും വിഷമരമാണെന്ന് അറിയാതെ വളർത്തുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പലയിടങ്ങളിലും പൂച്ചെടികളെന്ന രീതിയിൽ വളർത്തുന്ന ചെടികളിലെ വിഷത്തിന്റെ സാന്നിധ്യത്തേക്കുറിച്ച് തിരിച്ചറിയാൻ ഈ തോട്ടസന്ദർശനം സഹായിക്കുമെന്നാണ് ഇവിടെയെത്തുന്നവർ വിശദമാക്കുന്നത്. മാസ്കും ഗ്ലൌസും മറ്റ് സുരക്ഷാ കവചങ്ങളും ധരിച്ചാണ് ഈ തോട്ടത്തിലെ ജീവനക്കാർ ജോലി ചെയ്യുന്നത്.

ഇത്ര ബുദ്ധിമുട്ടി ഈ തോട്ടം പാലിക്കുന്നത് എന്തിനാണെന്നല്ലേ. ഇവിടെ ഉൽപാദിപ്പിക്കുന്ന ചെടികളിൽ നിന്ന് മനുഷ്യരാശിക്ക് ആവശ്യമായ പല മരുന്നുകളും ഉൽപാദിപ്പിക്കുന്നുണ്ട്. സ്തനാർബുദം അടക്കമുള്ളവയ്ക്കുള്ള പരിഹാരത്തിനായുള്ള മാർഗങ്ങൾ അടങ്ങിയ ചെടികളും ഇവിടെയുണ്ട്. വിവിധ വിഭാഗത്തിലുള്ള ലഹരി വസ്തുക്കളുൽപാദിപ്പിക്കുന്ന ചെടികളും ഈ തോട്ടത്തിലുണ്ട്. നിലവിൽ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ തോട്ടം നിലകൊള്ളുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!