മീനുകൾക്ക് 500-550 ഗ്രാം തൂക്കം, ബയോഫ്‌ളോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം

By Web TeamFirst Published Dec 3, 2022, 11:08 AM IST
Highlights

ഉയർന്ന അളവിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മീനുകൾക്ക് ഗുണകരമായ രീതിയിൽ മികച്ചയിനം ബാക്റ്റീരിയകളെ ഉപയോഗപ്പെടുത്തി നിയന്ത്രിത സാഹചര്യത്തിലുള്ള കൃഷിരീതിയാണിത്.

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്‌ളോക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം. കഴിഞ്ഞ വർഷമാരംഭിച്ച ഗിഫ്റ്റ് തിലാപിയയുടെ കൃഷിയുടെ വിളവെടുപ്പിൽ അരക്കിലോ തൂക്കമെത്തിയ മീനുകളാണ് ചേരാനെല്ലൂരിലെ ശ്രീലക്ഷ്മി സ്വയംസഹായക സംഘത്തിന് ലഭിച്ചത്. ടിജെ വിനോദ് എംഎൽഎ വിളവെടുപ്പ് മേള ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

അഞ്ച് മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള 23,500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ബയോഫ്‌ളോക് സംവിധാനമുള്ള ടാങ്കിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കഴിഞ്ഞ നവംബറിൽ കൃഷിക്കായി നിക്ഷേപിച്ചത്. വിളവെടുത്ത മീനുകൾ 500-550 ഗ്രാം തൂക്കം വളർച്ച നേടിയതായി കണ്ടെത്തി. ആവശ്യക്കാരെത്തുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായാണ് വിളവെടുപ്പ് പൂർത്തീകരിക്കുക. മുഴുവൻ മീനുകളും വിളവെടുക്കുന്നതോടെ ചുരുങ്ങിയത് 900 കിലോ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. ബയോഫ്‌ളോക് കൃഷിയിൽ മികച്ച നേട്ടമാണിത്. രണ്ട് ലക്ഷത്തിനടുത്ത് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബയോഫ്‌ളോക് കൃഷിക്കുള്ള മുഴുവൻ ചിലവും വഹിച്ചത് സിഎംഎഫ്ആർഐയാണ്. പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു കൃഷി. മീനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി.  

കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആർഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി ജലഗുണനിലവാര കിറ്റും സിഎംഎഫ്ആർഐ കർഷകർക്ക് നൽകിയിരുന്നു.

ഉയർന്ന അളവിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മീനുകൾക്ക് ഗുണകരമായ രീതിയിൽ മികച്ചയിനം ബാക്റ്റീരിയകളെ ഉപയോഗപ്പെടുത്തി നിയന്ത്രിത സാഹചര്യത്തിലുള്ള കൃഷിരീതിയാണിത്. തീറ്റയുടെ അളവും താരതമ്യേന കുറവാണ്. ജലാശയങ്ങളും കുളങ്ങളും ലഭ്യമല്ലാത്തവർക്ക് വീട്ടുവളപ്പിൽ തന്നെ ബയോഫ്ളോക് ജലസംഭരണി നിർമിച്ച് ചെയ്യാവുന്ന മത്സ്യകൃഷിയാണിത്. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ട്രാൻസ്‌ജെൻഡർ വിഭാഗം, വനിതകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിട്ട്  സംരംഭകത്വ പദ്ധതികൾ നടപ്പിലാക്കുന്നതിന് സിഎംഎഫ്ആർഐ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.

വിളവെടുപ്പ് മേളയിൽ എഎൻ രാധാകൃഷ്ണൻ, ഡോ കെ മധു, ഡോ. രമ മധു എന്നിവർ പ്രസംഗിച്ചു.

click me!