
സന്ദർശകന്‍റെ സെൽഫി ഭ്രമം 300 വർഷം പഴക്കമുള്ള പെയിൻറിംഗ് നശിപ്പിച്ചു. ഫ്ലോറൻസിലെ പ്രശസ്തമായ ഉഫിസി ഗാലറിയിലെ അമൂല്യമായ പെയിന്‍റിംഗാണ് ഫോട്ടോ എടുക്കുന്നതിനിടയിൽ സന്ദർശകൻ കാൽവഴുതി വീണതിനെ തുടർന്ന് തകർന്നത്. ഈ സംഭവത്തോടെ ഗാലറിയിലെ കലാശേഖരങ്ങൾ സംരക്ഷിക്കുന്നതിന് മ്യൂസിയം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
1712-ൽ ആന്‍റൺ ഡൊമെനിക്കോ ഗബ്ബിയാനി സൃഷ്ടിച്ച ടസ്കൻ രാജകുമാരൻ ഫെർഡിനാണ്ടോ ഡി മെഡിസിയുടെ ഛായാചിത്രമായ പെയിൻറിംഗാണ് തകർന്നത്. കലാസൃഷ്ടിയിൽ ചാരിയിരുന്ന് കൊണ്ട് സന്ദർശകന്‍ സെൽഫി എടുക്കാൻ നടത്തിയ ശ്രമമാണ് കലാസൃഷ്ടിയുടെ തകർച്ചയ്ക്ക് കാരണം. സന്ദർശകൻ പിന്നിലേക്ക് മറിഞ്ഞ് വീണതിനെ തുടർന്ന് ക്യാൻവാസ് കീറി പോവുകയായിരുന്നു. മ്യൂസിയത്തിലെ സുരക്ഷാ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കേടുപാടുകൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മ്യൂസിയം അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഭാവിയിൽ സന്ദർശകരുടെ പെരുമാറ്റത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡയറക്ടർ സിമോൺ വെർഡെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി സന്ദർശകർ വീഡിയോകൾ പകർത്താനും ചിത്രങ്ങൾ എടുക്കാനും ശ്രമം നടത്തുന്നത് ഇപ്പോൾ വലിയൊരു ശല്യമായി മാറിയിരിക്കുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മ്യൂസിയം അധികൃതർ.
'ഫ്ലോറൻസും യൂറോപ്പും: പതിനെട്ടാം നൂറ്റാണ്ടിലെ കലകൾ' എന്ന പേരിൽ ഉഫിസിയിൽ നടന്ന ഒരു പ്രദർശനത്തിന്‍റെ ഭാഗമായാണ് ഈ ഛായാചിത്രം പ്രദർശനത്തിന് വെച്ചിരുന്നത്. ചിത്രത്തിന്‍റെ നാശത്തിന് കാരണക്കാരനായ സന്ദർശകന്‍റെ ചിത്രങ്ങൾ പോലീസിന് കൈമാറിയതായി മ്യൂസിയം അധികൃതർ അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.