ബസിടിച്ചു പരുക്കേറ്റ് വിദ്യാര്‍ത്ഥിനി റോഡിൽ‌; കാഴ്ചക്കാരായി ജനം !

By Web TeamFirst Published Feb 16, 2020, 12:07 PM IST
Highlights

കെഎസ്ആർടിസി ബസിടിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി വേദന സഹിച്ച് റോഡരികില്‍ കിടന്നത് മുക്കാല്‍ മണിക്കൂറോളം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി വേദന സഹിച്ച് റോഡരികില്‍ കിടന്നത് മുക്കാല്‍ മണിക്കൂറോളം. തലസ്ഥാന നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാർഥിയും വെമ്പായം സ്വദേശിയുമായ ഫാത്തിമ(21)ക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് അരിസ്റ്റോ ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടം.  സുഹൃത്ത് സിമിക്കൊപ്പം സ്‍കൂട്ടറിൽ തമ്പാനൂരിലേക്കു പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. 

ഫാത്തിമയെ ആശുപത്രിയിലെത്തിക്കാൻ സിമി മറ്റു വാഹനങ്ങൾ തേടി. പക്ഷേ പൊലീസ് എത്തട്ടെ എന്നു പറഞ്ഞ് ജനം വിലക്കി. വേദന കൊണ്ട് പുളഞ്ഞിട്ടും പെൺകുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. എല്ലാവരും കാഴ്‍ചക്കാരിയി നിന്നു. അപകട സ്ഥലത്തു നിന്നും വെറും 50 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും അരമണിക്കൂർ കഴിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ നില കൂടുതൽ ഗുരുതരമായി. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക് ഇതുവരെ ഇടുപ്പെല്ലിലും കാലുകളിലുമായി ആറ് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. 

click me!