വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ്, ചെന്നൈയ്ക്ക് സമീപം പിള്ളൈപ്പാക്കത്ത് 400-500 കോടി രൂപ മുതൽമുടക്കിൽ പുതിയ ബാറ്ററി പാക്ക് നിർമ്മാണശാല സ്ഥാപിക്കുന്നു. ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ ശുദ്ധമായ ഗതാഗത ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ഈ ഗ്രീൻഫീൽഡ് പദ്ധതി ലക്ഷ്യമിടുന്നു.  

ചെന്നൈയ്ക്ക് സമീപമുള്ള പിള്ളൈപ്പാക്കം മേഖലയിൽ പുതിയ ബാറ്ററി പാക്ക് നിർമ്മാണശാല സ്ഥാപിക്കുന്ന പദ്ധതിക്ക് വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് തുടക്കം കുറിച്ചു. ഏകദേശം 400 കോടി മുതൽ 500 കോടി വരെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ഗ്രീൻഫീൽഡ് പദ്ധതി, ഹിന്ദുജ ഗ്രൂപ്പ് പ്രഖ്യാപിച്ച വലിയ നിക്ഷേപ പദ്ധതികളുടെ ഭാഗമായാണ് നടപ്പാക്കുന്നത്. 2025 സെപ്റ്റംബറിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

ഇവി ഘടകങ്ങളുടെ സ്വദേശിവൽക്കരണം

പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ ഇന്ത്യയുടെ ശുദ്ധമായ ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തെയും 2070ഓടെ നെറ്റ്-സീറോ ഉത്സർജന ലക്ഷ്യത്തെയും പിന്തുണയ്ക്കുന്നതിനും പദ്ധതി സഹായകരമാകും. പദ്ധതിയുടെ ശിലാസ്ഥാപനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനാവരണം ചെയ്തു.

പുതിയ ബാറ്ററി പാക്ക് നിർമ്മാണശാലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററി പാക്കുകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇവി ഘടകങ്ങളുടെ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും. കൂടാതെ തമിഴ്നാട്ടിൽ കൂടുതൽ തൊഴിൽ അവസരങ്ങളും ഉയർന്ന നൈപുണ്യ പരിശീലനത്തിനുള്ള സാധ്യതകളും സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഈ പദ്ധതി തമിഴ്‍നാട് ഇലക്ട്രിക് വെഹിക്കിൾ പോളിസി 2023യുടെ ലക്ഷ്യങ്ങളോടും കേന്ദ്ര സർക്കാരിന്റെ നാഷണൽ മിഷൻ ഓൺ ട്രാൻസ്‌ഫോർമേറ്റീവ് മൊബിലിറ്റി ആൻഡ് ബാറ്ററി സ്റ്റോറേജ് പദ്ധതിയോടും പൊരുത്തപ്പെടുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും ശക്തമായ ബാറ്ററി നിർമ്മാണ സംവിധാനമൊരുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.

തമിഴ്നാട്ടിന്റെ വ്യവസായ വളർച്ചയുമായി അശോക് ലെയ്‍ലാൻഡ് ഏഴ് പതിറ്റാണ്ടിലേറെയായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. 1948ൽ എന്നൂരിൽ സ്ഥാപിച്ച ആദ്യ നിർമ്മാണശാലയോടെ ആരംഭിച്ച കമ്പനി പിന്നീട് സംസ്ഥാനത്ത് ഒമ്പത് നിർമ്മാണശാലകളായി വ്യാപിച്ചു. 800 ഏക്കറിലധികം വിസ്തൃതിയിലുള്ള ഈ യൂണിറ്റുകളിൽ കമ്പനി ഇതിനകം 9,000 കോടിയിലധികം നിക്ഷേപിക്കുകയും 37,000ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.