
ഹരിപ്പാട് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ ചൊല്ലി നടന്ന കൂട്ടത്തല്ല് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ കൂട്ടത്തല്ലിന്‍റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എസ്‍യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. പപ്പടത്തിന് വേണ്ടിയുള്ള ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കുമെന്ന് അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. പുതിയ പേരിനുള്ള നിർദേശങ്ങൾ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതുപോലെ വിചിത്രമായ കാരണങ്ങളാൽ പലസമയത്തും നമ്മൾ യഥാർഥ 'ഇൻക്രെഡിബിൾ ഇന്ത്യ' തന്നെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‍തു. രണ്ടാഴ്ച മുമ്പ് ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ സദ്യക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടി.
ഒടുവിൽ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്. അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്‍റെ ഉടമ മുരളീധരൻ, ജോഹൻ ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകർത്തെന്ന ഉടമയുടെ പരാതിയിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു. തല്ലുകിട്ടിയതിന് പുറമെ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്. അതേ സമയം ട്രോളുകളും കമൻറുകളുംകൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യൽ മീഡിയില്‍ എങ്ങും നിറഞ്ഞിരുന്നു.
തന്നെ മുറിച്ചയാളെ മരം മുകളിലേക്ക് വലിച്ചെറിഞ്ഞു, പ്രകൃതിയുടെ പ്രതികാരമെന്ന് മഹീന്ദ്ര മുതലാളി!
അതേസമയം ആനന്ദ് മഹീന്ദ്ര സോഷ്യയല്‍ മീഡിയ ഇടപെടലിനെപ്പറ്റി പറയുകയാണെങ്കില്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സജീവമാണ് അദ്ദേഹം. തന്‍റെ രസകരവും കൌതുകകരവുമായ ട്വീറ്റുകളിലൂടെയും വീഡിയോകളിലൂടെയും തന്‍റെ ട്വിറ്റര്‍ അനുയായികൾക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നു. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകൾ അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ പപ്പടത്തല്ലിനെക്കുറിച്ച് ഒരു പുതിയ വാക്ക് നിര്‍ദ്ദേശിക്കാം എന്ന ആനന്ദ് മഹീന്ദ്രയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ, ആളുകൾ അത്തരമൊരു സംഭവത്തിന് രസകരമായ നിരവധി പദങ്ങൾ സോഷ്യല്‍ മീഡിയയില്‍ നിർദ്ദേശിക്കാൻ തുടങ്ങി. ദി പപ്പട ജപദം ഷോ, പപ്പടിശൂം, പപ്പടി - പപ്പടം, അടി, പപ്പടമാൽ, പപ്പായുധം, പപ്പടമേജ്, പാപ്പോകാലിപ്‌സ് തുടങ്ങിയ വാക്കുകൾ പലരും നിർദ്ദേശിച്ചു.
ചിലർ അതിലെ തമാശയ്‌ക്കായി ഒത്തുചേർന്ന് ചർച്ചയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയി. ഉച്ചഭക്ഷണ സത്കാരങ്ങളിൽ രണ്ടാം തവണയോ മൂന്നാം തവണയോ പപ്പടം വിളമ്പാതിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എന്റെ ക്വാട്ട നാലാണ് എന്ന് ചിലര്‍ കുറിച്ചു.
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!
മറ്റു ചിലർ വിവാഹ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള വിശദാംശങ്ങൾ നൽകി. “സാധാരണയായി കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ കറി ഐറ്റംസ്, പപ്പടം, പായസം എന്നിവയൊന്നും രണ്ടാമതായി വിളമ്പാറില്ല എന്നൊരാള്‍ കുറിച്ചു.
എന്നാല്‍ ഇത്തരം വിഡ്ഢിത്തം ഉപയോഗിച്ച് ആനന്ദ് മഹീന്ദ്ര ഇന്ത്യയെ അടയാളപ്പെടുത്തുന്നതില്‍ ചിലര്‍ വിയോജിപ്പും രേഖപ്പെടുത്തി. വിഡ്ഢിത്തത്തോടൊപ്പം രാജ്യത്തിന്റെ പേര് ചേർക്കരുതെന്നും വിഡ്ഢിത്തമായ കാര്യങ്ങൾ ലോകമെമ്പാടും നടക്കുന്നു എന്നും ചിലര്‍ കുറിച്ചു.