കരകയറ്റുമോ കേന്ദ്ര പ്രഖ്യാപനം? പ്രതീക്ഷയില്‍ വണ്ടിക്കമ്പനികള്‍

By Web TeamFirst Published Aug 24, 2019, 11:10 AM IST
Highlights

ഇന്ത്യന്‍ വാഹന വിപണിക്ക് പ്രതീക്ഷയായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരമന്‍റെ വാക്കുകള്‍

ദില്ലി: പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ വാഹന വിപണിക്ക് പ്രതീക്ഷയായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരമന്‍റെ വാക്കുകള്‍.  ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങള്‍ 2020 മാര്‍ച്ചിന് മുമ്പ് വാങ്ങിയാല്‍ അവയുടെ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാമെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്‍റെ കഴിഞ്ഞദിവസത്തെ പ്രഖ്യാപനം.  2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിര്‍ബന്ധമാകും. ഇതോടെ പഴയ ബിഎസ് 4 വാഹനങ്ങളുടെ ഉപയോഗം നിയമവിരുദ്ധമാകുമെന്ന തരത്തിലുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് വാഹന ലോകത്തും വാഹന പ്രേമികള്‍ക്കും പ്രതീക്ഷയോടെയാണ് കാണുന്നത്. 

പുതിയ വാഹനങ്ങളുടെ രജിസട്രേഷന്‍ തുക കുത്തനെ ഉയര്‍ത്താനുള്ള നീക്കവും തല്‍ക്കാലത്തേക്കെങ്കിലും സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നാണ് മന്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. അടുത്ത ജൂണ്‍വരെ നിലവിലെ നിരക്കില്‍ തന്നെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരത്തില്‍ ലോണ്‍ നല്‍കണമെന്നും പഴയ വാഹനങ്ങള്‍ പൊളിച്ചുവിറ്റ് പുതിയത് വാങ്ങാനുള്ള സ്‌ക്രാപ്പേജ് പോളിസി വൈകാതെ നടപ്പിലാക്കുമെന്നുംനിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അടുത്ത മാര്‍ച്ച് 30 വരെ വാങ്ങുന്ന ഏതു വാഹനത്തിനും മൂല്യശോഷണത്തോത് 30 ശതമാനമാക്കിയതും ഇതും ഗുണം ചെയ്യുമെന്നാണ് വാഹനവിപണിയിലെ പ്രതീക്ഷ. 

നിര്‍മ്മലാ സീതാരാമനൊപ്പം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗ‍ഡ്‍കരിയുടെ വാക്കുകളും വാഹന ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും  ഏതുതരം വാഹനമാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവ് മാത്രമാണെന്നുമായിരുന്നു ഗഡ്‍കരിയുടെ വാക്കുകള്‍.

click me!