ഇത്തരം കരാറുകാറെ ഇനി കാത്തിരിക്കുന്നത് പടുകുഴി, ഉഗ്രന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

By Web TeamFirst Published Aug 8, 2022, 3:01 PM IST
Highlights

ഈ മൊബൈൽ ഇൻസ്പെക്ഷൻ വാനുകളുടെ ഉപയോഗം ദേശീയ പാതകളുടെ നിലവിലുള്ള ഗുണനിലവാര നിയന്ത്രണവും ഗുണനിലവാര സ്വീകാര്യത സംവിധാനവും വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.

രാജ്യത്തെ ദേശീയ പാതകളുടെ ഗുണനിലവാര പരിശോധനയ്ക്കായി മൊബൈൽ ഇൻസ്പെക്ഷൻ വാനുകളുടെ (എംഐവി) സേവനങ്ങൾ ഉപയോഗിക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH). ഈ സേവനം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിശോധന നടത്തും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മൊബൈൽ ഇൻസ്പെക്ഷൻ വാനുകളുടെ ഉപയോഗം ദേശീയ പാതകളുടെ നിലവിലുള്ള ഗുണനിലവാര നിയന്ത്രണവും ഗുണനിലവാര സ്വീകാര്യത സംവിധാനവും വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.

റോഡിലെ കുഴിയിൽ വീണ് മരണം: കരാർ കമ്പനിക്കെതിരെ കേസ്, റോഡ് അറ്റകുറ്റപണിയിൽ വീഴ്ച 

നാല് വ്യത്യസ്‍ത സംസ്ഥാനങ്ങളിലായി 2,000 കിലോമീറ്റർ ദേശീയ പാത പദ്ധതികൾ ത്രൈമാസത്തിൽ പരിശോധിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. ഗുജറാത്ത്, രാജസ്ഥാൻ, ഒഡീഷ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിൽ ദേശീയ പാതകൾ പരിശോധിക്കാൻ ഈ എംഐവികൾ ഉപയോഗിക്കും. എൻഎച്ച്എഐ, എൻഎച്ച്ഐഡിസിഎൽ, സംസ്ഥാന പിഡബ്ല്യുഡികൾ, മോർട്ടിഎച്ചിന്റെ മറ്റ് നിർവ്വഹണ ഏജൻസികൾ എന്നിവ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ പരിശോധന നടത്തും.

പരിശോധനാ ഫലങ്ങളും, ഈ എംഐവികൾ വഴിയുള്ള അനുരൂപമല്ലാത്തതിനായുള്ള അലേർട്ടുകളും, മന്ത്രാലയം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ക്വാളിറ്റി കൺട്രോൾ പോർട്ടലിലൂടെ തത്സമയ അടിസ്ഥാനത്തിൽ വിവിധ പങ്കാളികളുമായി പങ്കിടുമെന്നും മന്ത്രാലയം പ്രസ്‍താവനയില്‍ വെളിപ്പെടുത്തിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോൾ പ്ലാസ ഉപരോധിച്ച് ഹാഷിമിന്റെ ബന്ധുക്കളുടെ പ്രതിഷേധം, കുഴികളടക്കാമെന്ന് ഒടുവിൽ ഉറപ്പ്

ഭയാനകമാം വിധം ഉയർന്ന റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും പരിക്കുകളും ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഈ റോഡപകടങ്ങൾ കാരണം ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് ഈ അപകടങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ചിലത്. എങ്കിലും, മോശം റോഡിന്റെ അവസ്ഥയും റോഡ് നിർമ്മാണത്തിലെ അപാകതയും ഈ അപകടങ്ങൾക്ക് പിന്നിലെ കാരണങ്ങളായി മാറുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വിവിധ നടപടികളാണ് എംആർടിഎച്ച് സ്വീകരിച്ചുവരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം നെടുമ്പാശേരിക്കടുത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്‍കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിലേക്ക് വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്. പകടത്തിൽ ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. ഹാഷിമിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വർഷത്തെ കരാറാണുള്ളത്. എന്നാൽ റോഡ് അറ്റകുറ്റ പണി നടത്തുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നും പൊലീസ് വിശദീകരിച്ചു. റോഡിലെ കുഴിയിൽ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

click me!