
പൊതുഗതാഗതത്തിന്‍റെ ഉപയോഗം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. കൂടുതൽ കാറുകൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയിൽ നടന്ന മൈൻഡ്‌മൈൻ ഉച്ചകോടി 2022 ൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഇതൊരു വലിയ പ്രശ്‍നമാണ്, അവർ ബസുകൾ പോലെയുള്ള അതിവേഗ ഗതാഗതം ഉപയോഗിക്കണം. റോഡിൽ ഒരാൾ മാത്രമായി ഒരു കാർ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്..പലയിടത്തും റോഡിന്റെ വീതി ഇനിയും കൂട്ടാൻ കഴിയില്ല. അതുകൊണ്ടാണ് ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിനും പ്രശ്‌നങ്ങൾക്കും കാരണം.. ” അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യയിലെ പാവങ്ങളുടെ ജീവന് ഒരു വിലയുമില്ലേ..?" കാര്‍ നിര്‍മ്മാതാക്കളോട് കേന്ദ്രമന്ത്രി!
മൾട്ടി ലെയേർഡ് റോഡുകൾ, ബൈപാസുകൾ, ഗതാഗതം കൂടുതലുള്ള സ്ഥലങ്ങളിൽ ബദൽ റൂട്ടുകൾ തുടങ്ങിയ നൂതനമായ പരിഹാരങ്ങൾ കേന്ദ്രം ശ്രമിക്കുമ്പോൾ ജനസംഖ്യയും വാഹന വളർച്ചയും ഒരു പ്രശ്‍നമാണെന്നും ഗഡ്‍കരി പറഞ്ഞു.
റോഡ് നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം പ്രസംഗത്തില്‍ ഉയർത്തിക്കാട്ടി. ബാംഗ്ലൂർ, പൂനെ തുടങ്ങിയ നഗരങ്ങളിൽ ഏറ്റെടുക്കാൻ ഭൂമി ഇല്ലെന്നും അതിനാൽ റോഡ് വീതി കൂട്ടുന്നത് വലിയ വെല്ലുവിളി ആണെന്നും ഗഡ്കരി പറഞ്ഞു.
ട്രോളി ബസ്, ഇലക്‌ട്രിക് ബസുകൾ തുടങ്ങിയ ബഹുജന റാപ്പിഡ് ട്രാൻസ്‌പോർട്ടുകൾ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
“ഇലക്‌ട്രിക് ബസിന്റെ വില 1.40 കോടി രൂപയാണ്, ഒരു ട്രോളി ബസിന് വെറും 45-50 ലക്ഷം രൂപയായിരിക്കും..” സാധാരണയായി ഈ വാങ്ങലുകൾ നടത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ചെലവ് ആനുകൂല്യം എടുത്തുകാണിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു.