റോഡ് സുരക്ഷ അവബോധപ്രചരണത്തിനായി കേരള പോലീസ് അവതരിപ്പിച്ച പപ്പു സീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ വരുന്നു. കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ചിത്രം നടന്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചത്.
റോഡ് സുരക്ഷ അവബോധപ്രചരണത്തിനായി കേരള പോലീസ് അവതരിപ്പിച്ച പപ്പു സീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ വരുന്നു. കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ചിത്രം നടന്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചു.
ചെറിയ കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര ആനിമേഷന്‍ചിത്രത്തിന്‍റെ ലക്ഷ്യം. മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനിറങ്ങുന്നുണ്ട്. അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്.
2009ലാണ് പപ്പു സീബ്രയെ കേരള പൊലീസ് ആദ്യമായി അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയായിരുന്നു പപ്പുവിന്റെ ശില്‍പ്പി. അന്ന് ഐജിയായിരുന്ന ഡോ.ബി.സന്ധ്യ ഐ.പി.എസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും ആണ് ഈ കഥാപാത്രത്തിന് പപ്പു എന്ന പേരു നല്‍കുന്നത്.
റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരളപോലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചരണത്തിലൂടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. മികച്ച റോഡ് സുരക്ഷാപ്രചരണത്തിന് അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ള ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കിയിരുന്നു.