Latest Videos

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ

By Web TeamFirst Published Oct 4, 2023, 7:14 PM IST
Highlights

ഒമ്പത് ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമുളള പാലരുവിയിലെ യാത്രയാകട്ടെ പുറത്തു നിന്ന് കാണുന്നവരെപ്പോലും ശ്വാസം മുട്ടിക്കും. തിരക്ക് കാരണം എങ്ങനെയൊക്കെയോ ആണ് യാത്രക്കാര്‍ ട്രെയിനില്‍ കയറിപ്പറ്റുന്നത്.

കോട്ടയം: ട്രെയിന്‍ സമയക്രമത്തിലെ പുനക്രമീകരണത്തിൽ വലഞ്ഞ് യാത്രക്കാർ. വന്ദേ ഭാരത് ട്രെയിനിന്‍റെ വരവോടെ കേരളത്തിലെ തെക്കു വടക്ക് യാത്രയ്ക്ക് വേഗം കൂടിയെങ്കിലും സമയക്രമത്തിലെ മാറ്റം ചില്ലറയൊന്നുമല്ല പതിവ് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട്. വന്ദേ ഭാരതിനായി വേണാട് എക്സ്പ്രസിന്‍റെ സമയം മാറ്റിയതോടെ കോട്ടയം വഴി എറണാകുളത്ത് ജോലിക്കു പോകുന്നവരെല്ലാം പാലരുവി എക്സ്പ്രസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോള്‍.

ഒമ്പത് ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ മാത്രമുളള പാലരുവിയിലെ യാത്രയാകട്ടെ പുറത്തു നിന്ന് കാണുന്നവരെപ്പോലും ശ്വാസം മുട്ടിക്കും. തിരക്ക് കാരണം എങ്ങനെയൊക്കെയോ ആണ് യാത്രക്കാര്‍ ട്രെയിനില്‍ കയറിപ്പറ്റുന്നത്. രണ്ട് കാലും കുത്തി ട്രെയിനില്‍ നില്‍ക്കാന്‍ സ്ഥലം കിട്ടുന്നവരെ ഭാഗ്യവാന്മാരെന്ന് തന്നെ വിളിക്കാം.  എത്തിക്കുത്തി തൂങ്ങി വലിഞ്ഞ് കഷ്ടപ്പെട്ടാണ് പലരുടെയും യാത്ര. പണിക്ക് പോകാനായി ഓടുന്ന ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ ജീവനും കൈയില്‍ പിടിച്ച് സാഹസം കാട്ടേണ്ട ദുരവസ്ഥയിലാണ് യാത്രക്കാര്‍.

വന്ദേഭാരത് വരും മുമ്പ് പത്തു മണിയോടെ വേണാട് എറണാകുളം പിടിക്കുമായിരുന്നു. ഇപ്പോള്‍ പക്ഷേ മിക്ക ദിവസവും വേണാട് എറണാകുളമെത്താന്‍ മണി പത്തരയെങ്കിലുമാകും. ശമ്പളം നഷ്ടമാകുന്നത് പതിവായതോടെ വേണാട്ടിലെ പതിവ് യാത്രക്കാര്‍ കൂടി പാലരുവി പിടിച്ചു തുടങ്ങി. അങ്ങനെ സ്ഥിതി പാലരുവിയിലെ സ്ഥിതി വളരെ മോശമായി.

കുറുപ്പന്തറയും കാഞ്ഞിരമറ്റവും വൈക്കം റോഡും പിന്നിട്ട് വണ്ടി മുളന്തുരുത്തിയെത്തിയപ്പോള്‍ ട്രെയിൻ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. മുളന്തുരുത്തിയിൽ വന്ദേഭാരത് കടന്നു പോകാന്‍ വേണ്ടി പാലരുവി ഏറെ നേരം പിടിച്ചിടുന്നതൊരു പതിവാണ്. യാത്രക്കാര്‍ ഇതിലും പരാതി ഉന്നയിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് യാത്രക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. വന്ദേ ഭാരത് ദീർഘ ദൂര യാത്രയ്ക്ക് വലിയ പരിഹാരമായെങ്കിലും സ്ഥിരം യാത്രക്കാരെ കൂടെ പരിഗണിക്കണമെന്നാണ് ആവശ്യം. 

'ആയുസ് ദിവസങ്ങൾ മാത്രം', ദുരൂഹമായി കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ്; 27കാരിയുടെ ദാരുണ മരണത്തിൽ ഞെട്ടി നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!