ബെൻസ് നന്നാക്കാൻ കാല്‍ക്കോടി വേണം; വേറെ വണ്ടി നല്‍കാമെന്ന് യോഗി, പോരെന്ന് മുലായം!

By Web TeamFirst Published Sep 24, 2019, 12:50 PM IST
Highlights

ഇത്രയും പണം നല്‍കി വാഹനം നന്നാക്കാനാവില്ലെന്ന് യോഗി സര്‍ക്കാര്‍. പരസ്യങ്ങൾക്കായി കോടികൾ മുടക്കുന്ന സർക്കാർ തന്റെ വാഹനം നന്നാക്കാത്തത് എന്തുകൊണ്ടാണെന്ന് മുലായം 

ഉത്തര്‍ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്‍റെ ആഢംബര വാഹനം നന്നാക്കാനുള്ള പണമില്ലെന്ന് യു പി സര്‍ക്കാര്‍. മേഴ്‍സി‍സ് ബെൻസ് എംഎൽ 500 ഗാർഡിന് പകരം ലാൻഡ് ക്രൂസർ പ്രാഡോ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിവാദത്തിലായത്. 

നിലവില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സുരക്ഷയുള്ള നേതാവായ മുലായം എൻഎസ്‍ജി കമാന്റോകളുടെ സംരക്ഷണത്തിൽ സഞ്ചരിക്കുന്ന വാഹനമാണ് ബെന്‍സ് എംഎൽ 500 ഗാർഡ്. ഇത് അടുത്തിടെ കേടായിരുന്നു. ഇത് നന്നാക്കണമെങ്കിൽ ഏകദേശം 26 ലക്ഷം രൂപയോളം ചെലവ് വരും. എന്നാല്‍ ഇത്രയും തുക ചെലവിട്ട് ഈ എസ്‍യുവി നന്നാക്കേണ്ടെന്നും പകരം മറ്റൊരു വാഹനം നല്‍കാനുമാണ് യോഗി സർക്കാറിന്റെ തീരുമാനം. ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബെൻസ് എംഎൽ 500 നെപ്പോലെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള വാഹനം തന്നെയാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ  ലാൻഡ് ക്രൂസർ പ്രാഡോയും. എന്നാല്‍ തനിക്ക് പ്രാഡോ പോരെന്നും ബെന്‍സ് തന്നെ വേണമെന്നുണ് മുലായത്തിന്‍റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങൾക്കായി കോടികൾ മുടക്കുന്ന സർക്കാർ തന്റെ വാഹനം നന്നാക്കാത്തത് എന്തുകൊണ്ടാണെന്നാണ് മുലായം ചോദിക്കുന്നത്. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെൻസിന്റെ എസ്‍യുവി എംഎല്ലിന്റെ അതിസുരക്ഷ പതിപ്പാണ് എംഎൽ 500 ഗാർഡ്. വിആർ 4 സുരക്ഷ പ്രകാരം നിർമിച്ച കാറിന് ഏകദേശം 3 കോടി രൂപയോളം വില വരും. 4.7 ലീറ്റർ വി8 പെട്രോൾ എൻജിനാണ് കാറിന്‍റെ ഹൃദയം. 402 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കും ഈ എൻജിന്‍ ഉല്‍പ്പാദിപ്പിക്കും. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള വാഹനം ഗ്രനേഡുകളിൽ നിന്നും വെടിയുണ്ടകളിൽ നിന്നുമെല്ലാം യാത്രികരെ സംരക്ഷിക്കും. 2014 ലാണ് ഈ വാഹനം ഇന്ത്യൻ വിപണിയിലെത്തുന്നത്. 

അടുത്തിടെ സർക്കാർ ബംഗ്ലാവിൽ നിന്ന് ഒഴിയണമെന്ന് മുലായത്തോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി സർക്കാർ ഖജനാവിൽ നിന്നടയ്ക്കാൻ സഹായിക്കുന്ന നാല്‍പ്പത് വര്‍ഷോത്തോലം പഴക്കമുള്ള നിയമം റദ്ദാക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

click me!