വാഹനങ്ങള്‍ കട്ടപ്പുറത്ത്, ഡ്രൈവര്‍മാരെ പിരിച്ച് വിട്ടു; ഐടി വീട്ടിലായപ്പോള്‍ തളര്‍ന്ന് ഗതാഗത മേഖലയും

By Web TeamFirst Published Oct 11, 2021, 8:10 AM IST
Highlights

ആയിരക്കണക്കിന് വാഹനങ്ങളാണ് ഐടി പാർക്കുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  സർവ്വീസ് നടത്തിയിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ലക്ഷങ്ങൾ മുടക്കി വാഹങ്ങള്‍ അറ്റകുറ്റപ്പണി നടത്തി തിരികെ വരാൻ ഒരുങ്ങവെയാണ് പുതിയ തിരിച്ചടിയുണ്ടായത്. 

തിരുവനന്തപുരം: ഐടി (IT) മേഖല ഇനി പൂർണ്ണമായും തുറക്കില്ലെന്ന തീരുമാനം ഗതാഗത മേഖലയേയും ബാധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് (VEHICLE) ഐടി പാർക്കുകളും (IT PARK ) സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  സർവ്വീസ് നടത്തിയിരുന്നത്. കൊവിഡ് (COVID) നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ലക്ഷങ്ങൾ മുടക്കി വാഹങ്ങള്‍ അറ്റകുറ്റപ്പണി നടത്തി തിരികെ വരാൻ ഒരുങ്ങവെയാണ് പുതിയ തിരിച്ചടിയുണ്ടായത്. 

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ദിനം പ്രതി 600 ലധികം വാഹനങ്ങള്‍ നല്‍കിയിരുന്ന തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ ഇപ്പോള്‍ ഓടുന്നത് നൂറില്‍ താഴെ വാഹനങ്ങള്‍ മാത്രമാണ്. കൊവിഡ് ലോക്ഡൌണിൽ നിർത്തിയിട്ട വാഹനങ്ങള്‍ കേടായതോടെ ഈ പാര്‍ക്കിംഗ് യാര്‍ഡ് വര്‍ക്ക് ഷോപ്പായി മാറി. കൊവിഡ് വന്ന് പണിയില്ലാതെയായതോടെ ഓടാതെയിരുന്ന് പല വാഹനങ്ങളും കേട് വന്ന് നശിച്ചു. 

ഐടി മേഖല ഇനി പൂർണ്ണമായും തുറക്കില്ലെന്ന തീരുമാനം വന്നതോടെ വാഹന ഉടമകളും തൊഴിലാളികളും ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വൻ തുകയാണ് കേടായ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയതെന്നും ലോണടയ്ക്കാൻ പറ്റുന്നില്ലെന്നും സ്ഥാപന ഉടമകളും പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാത്ത സ്ഥിതിയായതോടെ പലരേയും ജോലയിൽ നിന്നും പറഞ്ഞുവിട്ടു. ഐടി മേഖലയിലെ തീരുമാനം ഇവരെ ആശ്രയിച്ച് കഴിയുന്ന ഗതാഗത മേഖലയെയും വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. 

click me!