
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‍യുവി പ്രേമം പ്രസിദ്ധമാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോ ആയിരുന്നു മോദിയുടെ ഇഷ്ട വാഹനം. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസിലേക്ക് യാത്ര മാറ്റിയപ്പോഴും വാര്‍ത്തയായി. എസ്‍പിജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ വാഹനമാറ്റം. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ വാഹനം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം ദില്ലി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാൻ മോദി എത്തിയത് ടൊയോട്ട ലാൻഡ് ക്രൂസറിലായിരുന്നു. പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്പിജെ ഉപയോഗിക്കുന്ന തരം അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറിലാണ് മോദി 7500 കോടി രൂപയുടെ പദ്ധതിയായ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചത്. രാജ്യത്തെ ആദ്യത്തെ 14 വരി പാതയാണിത്.
കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് ഒരു റേഞ്ച് റോവറിലായിരുന്നു. അതുകൊണ്ട് തന്നെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു എസ്‍യുവിയില്‍ മോദിയെ കണ്ടതിന്‍റെ കൗതുകത്തിലാണ് വാഹനലോകം.
ബിഎംഡബ്ല്യു സെവന്‍ സീരിസ് ഉപേക്ഷിച്ച് എസ്‍യുവി തന്നെ പ്രധാനമന്ത്രി സ്വീകരിച്ചതാണ് വാഹനലോകത്തെ ഇപ്പോഴത്തെ ചാര്‍ച്ചാവിഷയം. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ അന്നുണ്ടായിരുന്നത്. റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്‌സഡീസ് സ്പ്രിന്ററുമാണ് അന്ന് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍.
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 1.36 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.