തെങ്ങുകളും വാഹനങ്ങളും കാരണം റണ്‍വേ കാണുന്നില്ല; ഈ വിമാനത്താവളത്തിനെതിരെ പൈലറ്റുമാരുടെ പരാതി

By Web TeamFirst Published Dec 27, 2018, 11:46 AM IST
Highlights

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ റണ്‍വേ കാണാന്‍ പ്രയാസമാണെന്ന പരാതിയുമായി പൈലറ്റുമാര്‍.  ഉയരംകൂടിയ തെങ്ങുകളും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നാണ് പരാതി.  ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) സുരക്ഷാവിഭാഗം നടത്തിയ ഓഡിറ്റിലാണ് പൈലറ്റുമാര്‍ എയർപോർട്ട് അതോറിറ്റിക്ക് നല്‍കിയ കൂട്ടപ്പരാതിയെക്കുറിച്ചുള്ളതെന്നാണ് റിപ്പോര്‍ട്ട് 

തിരുവനന്തപുരം: സഞ്ചാരികളേ, നഗരത്തിരിക്കിലും മലമുകളിലുമൊക്കെ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളെപ്പറ്റി നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും. വളരെ സാഹസികമായാണ് ഈ വിമാനത്താവളങ്ങളിലൊക്കെ പൈലറ്റുമാര്‍ വിമാനം ഇറക്കുന്നത്. അതൊക്കെ വച്ചു നോക്കുമ്പോള്‍ മരങ്ങള്‍ കാരണം റണ്‍വേ കാണുന്നില്ലെന്ന പൈലറ്റുമാരുടെ പരാതി വളരെ നിസാരമാണെന്നു നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ നൂറുകണക്കിന് യാത്രികരുടെ സുരക്ഷയുടെ കാര്യമായതിനാല്‍ ഈ പരാതി ഏറെ ഗൗരവമേറിയതാണ്. നമ്മുടെ നാട്ടിലെ ഒരു വിമാനത്താവളത്തിനെതിരെയാണ് ഇങ്ങനൊരു പരാതി ഉയര്‍ന്നിരിക്കുന്നതെന്നതാണ് മറ്റൊരു കൗതുകം. 

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ റണ്‍വേ കാണാന്‍ പ്രയാസമാണെന്ന പരാതിയുമായിട്ടാണ് ഒരുകൂട്ടം പൈലറ്റുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.  ഉയരംകൂടിയ തെങ്ങുകളും വാഹനങ്ങളും റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നാണ് പരാതി.  ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) സുരക്ഷാവിഭാഗം നടത്തിയ ഓഡിറ്റിലാണ് പൈലറ്റുമാര്‍ എയർപോർട്ട് അതോറിറ്റിക്ക് നല്‍കിയ കൂട്ടപ്പരാതിയെക്കുറിച്ചുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഓൾസെയിന്റ്‌സ് മുതൽ വേളിവരെയുള്ള ഭാഗത്തെ ഉയരംകൂടിയ തെങ്ങിൻകൂട്ടവും മുട്ടത്തറ-പൊന്നറ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുമാണ് റൺവേയുടെ കാഴ്ച മറയ്ക്കുന്നുവെന്നാണ് പരാതിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിമാനത്താവളത്തിലെ റൺവേയുടെ നീളം 3.398 കിലോമീറ്റർ ആണ്. കാഴ്ചതടസം കാരണം റൺവേയുടെ ഈ മുഴുവന്‍ നീളവും  ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതി. ഓൾസെയിന്റ്‌സ് ഭാഗത്തുള്ള റൺവേയുടെ 200 മീറ്ററും മുട്ടത്തറ ഭാഗത്തുള്ള റൺവേയുടെ 450 മീറ്ററും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പൈലറ്റുമാര്‍ പറയുന്നതയാണ് റിപ്പോര്‍ട്ടുകള്‍.

മരങ്ങൾക്കൊപ്പം ടൈറ്റാനിയം ഫാക്ടറിയുടെ ഉയരംകൂടിയ ചിമ്മിനിയും വിമാനങ്ങളുടെ സഞ്ചാരപാതയ്ക്ക് തടസമാകുന്നതായി  പരാതിയുണ്ട്. അതിനാല്‍ ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി അധികൃതർക്കും നഗരസഭയ്ക്കും എയര്‍പോര്‍ട്ട്  അതോറിറ്റി കത്ത് നൽകിയിട്ടുണ്ട്. 

മുട്ടത്തറ പാലത്തിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നും ഓൾസെയിന്റ്‌സ് മുതൽ വേളിവരെയുള്ള തെങ്ങുകൾ മുറിച്ചുമാറ്റണമെന്നും ഡി.ജി.സി.എ. എയർപോർട്ട് അതോറിറ്റിക്ക് നിർദേശം നൽകിയതായും ഇതു സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോഡ് ഡി വരെയുള്ള വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നുപോകുന്നത്. 

click me!