
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ആവേശകരമായ ഗെയിമുകളാണ് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകള്‍. ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ഗെയിമും അത്തരത്തിലുള്ള ഒന്നായിരുന്നു. എന്നാല്‍ മത്സരാര്‍ഥികളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിന് പകരം കായികക്ഷമത പരീക്ഷിക്കുന്ന ഗെയിമാണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്. നാല് പേര്‍ വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ഗെയിമിന്റെ വിവിധ ഘട്ടങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്നു. ഫുക്രു, ജസ്ല, സൂരജ്, മഞ്ജു എന്നിവര്‍ ടീം എയും പാഷാണം ഷാജി, രജിത്, വീണ, ആര്യ എന്നിവര്‍ ടീം ബിയും ആയിരുന്നു. ഇന്നത്തെ മത്സരത്തിനിടെ കാലിന് പരിക്കേറ്റ മഞ്ജുവിന് ബിഗ് ബോസ് വിദഗ്ധ ചികിത്സ നല്‍കിയതിനൊപ്പം വിശ്രമവും അനുവദിച്ചു. മത്സരാര്‍ഥികള്‍ക്കിടയില്‍ പലതരം തര്‍ക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഗെയിം വഴിവെച്ചു. എതിര്‍ടീമിലുള്ള രജിത് കുമാറും വീണ നായരും വേദനയും പരിക്കുമൊക്കെ അഭിനയിക്കുകയാണെന്ന് ജസ്ല തന്റെ ടീമംഗങ്ങളായ ഫുക്രുവിനോടും മഞ്ജുവിനോടും പറഞ്ഞു. രജിത്തിന്റെ പരുക്ക് അഭിനയമാണെന്ന് ബിഗ് ബോസിനോടും ജസ്ല പറഞ്ഞു. ഇത്രയും അഭിനയിക്കുന്ന വീണയ്ക്ക് എന്തുകൊണ്ട് ഇതുവരെ അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ലേയെന്ന് ജസ്ല മഞ്ജുവിനോട് പരിഹാസരൂപേണ ചോദിച്ചു.
'വീണ തൊട്ടപ്പോഴത്തേയ്ക്ക് കരയുന്നു. എന്തൊരു ആക്ഷനാ.. എന്താ ഇവര്‍ക്കൊരു അവാര്‍ഡും കിട്ടാത്തത്.. ചേച്ചീ, (മഞ്ജുവിനോട്) ഇവര്‍ക്കിതുവരെ സ്‌റ്റേറ്റ് അവാര്‍ഡൊന്നും കിട്ടിയിട്ടില്ലേ? ഇത്രയുംകാലം ഫീല്‍ഡില്‍ ഉണ്ടായിട്ട് അവര്‍ക്ക് എന്താണ് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടാഞ്ഞത്? എനിക്ക് വെറുത്തുപോയി ചേച്ചീ. ഞാന്‍ അടുത്തയാഴ്ച പൊക്കോളാം. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഇവിടെനിന്നാല്‍ എന്റെ ഉള്ളിലുള്ള മനുഷ്യത്വവും സ്‌നേഹവും ഒക്കെ പോകും', ജസ്ല പറഞ്ഞു.
അതേസമയം രണ്ട് ദിവസം നീണ്ടുനിന്ന ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ 400 പോയിന്റുകളോടെ ടീം ബി ആണ് വിജയികളായത്. ടീം എയ്ക്ക് പോയിന്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ വിജയിച്ച ടീമിലെ അംഗങ്ങള്‍ക്ക് പോയിന്റിന് പുറമെ ബിഗ് ചില പ്രത്യേക അവസരങ്ങളും ബിഗ് ബോസ് സാധാരണ നല്‍കാറുണ്ട്. മികച്ച പ്രകടനം നടത്തിയവരില്‍ നിന്നാണ് സാധാരണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കേണ്ടവരെ സാധാരണ തെരഞ്ഞെടുക്കാറ്. മോശം പ്രകടനക്കാരെ ജയിലിലേക്കും അയയ്ക്കാറുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ