രജിതിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി: സിസിടിവി പരിശോധിക്കുമെന്ന് എസ്.പി

By Web TeamFirst Published Mar 16, 2020, 3:19 PM IST
Highlights

നെടുമ്പാശ്ശേരിയില്‍ എത്തിയ രജത് കുമാര്‍ ആരാധകരെ സിസിടിവി ക്യാമറ ദൃശ്യങ്ങളിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ എസ്‍പി 

തിരുവനന്തപുരം: ബി​ഗ്ബോസ് മത്സരാർത്ഥി രജത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി പൊലീസ്. വിമാനത്താവളത്തിൽ രജതിന് സ്വീകരണം ഒരുക്കിയവരെ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറൽ എസ്‍പി കെ.കാർത്തിക് അറിയിച്ചു. വിമാനത്താവളത്തിൽ എത്തിയവർ ആരൊക്കെയെന്ന് കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി സംഘടിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്നും റൂറൽ എസ്പി വ്യക്തമാക്കി. 

കൊറോണ ഭീതിയിൽ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ നിരന്തരം ആഹ്വാനം ചെയ്യുകയും ഉത്സവങ്ങളും വിവാഹങ്ങളും മറ്റു മതപരമായ ചടങ്ങുകളും ഒഴിവാക്കിയും ലളിതമാക്കിയും പൊതുജനം പരമാവധി സഹകരിക്കുകയും ചെയ്യുന്നതിനിടയിലാണ് നൂറുകണക്കിന് ആളുകള്‍ ബിഗ് ബോസില്‍ നിന്നും പുറത്തായ രജത് കുമാറിനെ കാണാനായി വിമാനത്താവളത്തിലെത്തിയത്. രാജ്യത്തും സംസ്ഥാനത്തും കൊറോണ വൈറസ് ബാധയ്ക്കതിരെ അതീവ ജാഗ്രത തുടരുന്നതിനിടെയുണ്ടായ സംഭവം അതീവ ​ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 

രജത് കുമാറിനെ കാണാനായി കൊച്ചു കുഞ്ഞുങ്ങളുമായി വരെ സ്ത്രീകൾ എത്തിയതിന്റെ ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ വിമാനത്താവളത്തിൽ സ്വീകരണപരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന്  എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു. വ്യക്തിപരമായി വലിയ നഷ്ടങ്ങളും ബുദ്ധിമുട്ടും സഹിച്ച് ആളുകൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ വിദേശികളും പ്രവാസികളും വന്നിറങ്ങുന്ന കൊച്ചിവിമാനത്താവളത്തിൽ രജത് കുമാർ ആരാധകർ തടിച്ചു കൂടിയത്. 

രജിതിനെ സ്വീകരിക്കാന്‍ പോയതിന് തന്‍റെ പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചെന്ന് മോഡലും മുന്‍ബിഗ് ബോസ് താരവുമായ ഷിയാസ് കരീം പറഞ്ഞു. രജത് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായി താന്‍ എയര്‍പോര്‍ട്ടിലേക്ക് ചെല്ലുക മാത്രമാണുണ്ടായതെന്നും അല്ലാതെ താന്‍ ആരേയും രജതിനെ സ്വീകരിക്കാനായി വിളിച്ചു കൊണ്ടു വന്നിട്ടില്ലെന്നും ഷിയാസ് കരീം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. 

click me!