ഇനി എല്ലാവര്‍ക്കും കുടിവെളളം, ആദ്യ ബജറ്റിൽ ഇടം നേടി മോദിയുടെ സ്വപ്ന പദ്ധതി

By Web TeamFirst Published Jul 5, 2019, 2:57 PM IST
Highlights

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം പല സംസ്ഥാനങ്ങളെയും പിടികൂടിയിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വൈദ്യുതി എത്തിക്കാനുളള സൗഭാഗ്യ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കുടിവെളള ജല വിതരണത്തിന് ഇത് ഉപകാരപ്രദമാകും. 

ദില്ലി: 2024 ആകുമ്പോഴേക്കും എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച വിപുല പദ്ധതിയാണ് 'ഹര്‍ ഘര്‍ ജല്‍'. കേന്ദ്ര സര്‍ക്കാരിന്‍റെ ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനം കൂടിയായിരുന്നു ഇത്. "പാചകവാതകവും വൈദ്യുതിയും നിങ്ങളുടെ വീട്ടില്‍ എത്തിച്ചതുപോലെ പോലെ മോദിജി പൈപ്പ് വെള്ളവും നിങ്ങളുടെ വീട്ടില്‍ എത്തിക്കും, നിങ്ങള്‍ക്ക് കിണറുകള്‍ തേടിപ്പോകേണ്ട ആവശ്യമുണ്ടാകില്ല" രാജസ്ഥാനിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു. 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മഴ ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് രൂക്ഷമായ ജലക്ഷാമം പല സംസ്ഥാനങ്ങളെയും പിടികൂടിയിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വൈദ്യുതി എത്തിക്കാനുളള സൗഭാഗ്യ പദ്ധതി അവസാന ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കുടിവെളള ജല വിതരണത്തിന് ഇത് ഉപകാരപ്രദമാകും. 2030 ല്‍, ഇന്ത്യയുടെ ജല ആവശ്യകത, ലഭ്യതയുടെ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് നിതി ആയോഗിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ, ജിഡിപിയുടെ ആറ് ശതമാനം ജലത്തിന് വേണ്ടി രാജ്യത്തിന് ചെലവഴിക്കേണ്ടി വരുമെന്നാണ് നിതി ആയോഗ് പ്രവചിച്ചത്. 

രാജ്യവ്യാപക കുടിവെള്ള വിതരണം പൂര്‍ത്തിയാക്കാന്‍ 2024 ആണ് നിതി ആയോഗും കേന്ദ്ര സര്‍ക്കാരും ടാര്‍ഗറ്റ് ഇയറായി നിര്‍ണയിച്ചിരിക്കുന്നത്. 'കുടിവെള്ളം സംഭരണ പരിപാടിയുടെ അഭാവത്തില്‍ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ പാവപ്പെട്ടവരാണ്' പദ്ധതി സംബന്ധിച്ച് കഴിഞ്ഞ നീതി ആയോഗ് യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.  

click me!