ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അം​ഗമാകുന്നവരുടെ എണ്ണം കൂടുന്നു; പ്രീമിയം അടയ്ക്കാനുളള തീയതി നീട്ടി

By Web TeamFirst Published Apr 22, 2020, 1:57 PM IST
Highlights

നിലവിലെ എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും കൊവിഡ്19 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്.


കൊച്ചി: കൊവിഡ് 19 ആശങ്കകൾക്കിടയിൽ രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകുന്നവരുടെ എണ്ണത്തിൽ വർധനവ്. ഇരുപത് മുതൽ മുപ്പത് ശതമാനത്തിന്‍റെ വളർച്ചയാണ് മാർച്ച് മാസത്തിന് ശേഷം ഈ മേഖലയിൽ ഉണ്ടായത്. പോളിസി ഉടമകൾക്ക് സഹായകരമാകുന്ന നിരവധി നിർദ്ദേശങ്ങൾ ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിലെ എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും കൊവിഡ്19 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 28 കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത മാർച്ച് നാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഐആർഡിഎ ( ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി) രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയത്. കൊവിഡ്19 ആശങ്കകൾ കൂടിയതോടെ ഓൺലൈൻ വഴി ഇൻഷുറൻസ് അംഗമാകുന്നവരുടെ എണ്ണം പത്തിൽ നിന്ന് ഇരുപത് ശതമാനമായി. രാജ്യത്തെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസികളുടെ എണ്ണം 20 മുതൽ 30 ശതമാനം കൂടി.

വ്യക്തിഗത പോളിസികൾ മാത്രമല്ല കൂടുതൽ സ്ഥാപനങ്ങൾ ഗ്രൂപ്പ് പോളിസികളിലും പങ്കാളികളാകുന്നു. നിലവിലെ സാഹചര്യത്തിൽ പ്രത്യേക പോളിസികളും ഇൻഷുറൻസ് കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. ക്വാറന്‍റൈൻ കാലയളവിൽ തൊഴിൽ നഷ്ടം കാരണമുള്ള സാമ്പത്തിക നഷ്ടം നികത്തുന്ന പോളിസികളും ഇതിൽ ഉൾപ്പെടുന്നു. സാധാരണ പോളിസികളിലെ നിബന്ധനകൾ തന്നെയാണ് ഇതിനും ബാധകം.

കൊവിഡ്19 ക്ലെയിമുകളിൽ രണ്ട് മണിക്കൂറിനകം മറുപടി നൽകണമെന്നും ഐആർഡിഎ ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ പ്രീമിയം അടയ്ക്കാനുള്ള കാലാവധി മെയ് 15 ലേക്ക് നീട്ടിയിട്ടുണ്ട്.

click me!