മുൻ ഉത്തരവ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി; ഇ -കൊമേഴ്സ് കമ്പനികൾക്ക് പൂർണതോതിൽ പ്രവർത്തിക്കാനാകില്ല

By Web TeamFirst Published Apr 19, 2020, 11:09 PM IST
Highlights

ലോക്‌ഡൗൺ കാലത്ത്‌ അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണം നിരോധിച്ചിട്ടുണ്ടെങ്കിലും ഇ- കൊമേഴ്‌സ് കമ്പനികൾക്ക്‌ നേരത്തെ അനുവദിച്ചതുപോലെ അവശ്യവസ്തുക്കളുടെ വിതരണം തുടർന്നും നടത്താം. 

ദില്ലി: ഏപ്രിൽ 20 മുതൽ പൂർണതോതിൽ വിൽപ്പന നടത്താൻ ഇ -കൊമേഴ്‌സ് കമ്പനികൾക്ക് നൽകിയ അനുമതി ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഈ കമ്പനികൾക്ക് അവശ്യവസ്തുക്കളുടെ ​ഗണത്തിൽ ഉൾപ്പെടുന്നത് മാത്രമേ വിൽക്കാൻ കഴിയൂ.

ഇ -കൊമേഴ്സ് ഉൽപ്പന്നങ്ങൾ വഹിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ അനുമതികളും പാസുകളും ഉണ്ടെങ്കിൽ പൂർണതോതിൽ പ്രവർത്തിക്കാൻ അനുവദിച്ച് മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇന്ന് മന്ത്രാലയം മുൻ ഉത്തരവ് റദ്ദാക്കി. 

ലോക്‌ഡൗൺ കാലത്ത്‌ അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണം നിരോധിച്ചിട്ടുണ്ടെങ്കിലും ഇ- കൊമേഴ്‌സ് കമ്പനികൾക്ക്‌ നേരത്തെ അനുവദിച്ചതുപോലെ അവശ്യവസ്തുക്കളുടെ വിതരണം തുടർന്നും നടത്താം. ഇവയുടെ വിതരണം 13 (i) വകുപ്പ് പ്രകാരം അനുവദിക്കുന്നത് തുടരും.

ഇ -കൊമേഴ്‌സ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും ആശയവിനിമയം നടത്തി. ഫീൽഡ്  ഏജൻസികൾ വഴി പൊതുജനങ്ങൾക്കിടയിൽ ആവശ്യമായ പ്രചാരം നടത്താനും നിർദേശിച്ചു.

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും  ഉത്തരവുകളിൽ‌ ഉചിതമായ മാറ്റം വരുത്താവുന്നതാണെന്നും മന്ത്രാലയം വ്യക്‌തമാക്കി.

click me!