സംരംഭം തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് അനുമതി വേണ്ട !, നിയമത്തിലെ പുതിയ വ്യവസ്ഥ ഇങ്ങനെ; കെ സ്വിഫ്റ്റ് പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published Jan 21, 2020, 12:44 PM IST
Highlights

നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി ഒരു തരത്തിലും നിക്ഷേപകര്‍ പ്രയാസപ്പെടരുതെന്ന് ഈ ഗവണ്‍മെന്‍റിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് പുതിയ നിയമവും വളരെ വേഗം കെസ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയത്, മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തി നിക്ഷേപ അനുമതി നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റിന്‍റെ  പരിഷ്കരിച്ച പതിപ്പ് പ്രവര്‍ത്തനമാരംഭിച്ചു.

സ്രെകട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയില്‍ 52,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 4,500 കോടി രൂപ ഈ രംഗത്ത് മുതല്‍ മുടക്കിയിട്ടുണ്ട്.  രണ്ടു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ ഇതിലുടെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസംസ്കരണം, വീട്ടുപകരണങ്ങളുടെ നിര്‍മ്മാണം, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സൂക്ഷമ ഇടത്തരം ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019' എന്ന പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ നിയമം അനുസരിച്ചു സംരംഭം തുടങ്ങാന്‍ നോഡല്‍ ഏജന്‍സിയായ ജില്ലാ ബോര്‍ഡ് മുന്‍പാകെ ഒരു സ്വയം സാക്ഷ്യപത്രം നല്‍കണം. ഇതിനു പകരം ബോര്‍ഡ് ഒരു കൈപ്പറ്റ് രസീത് നല്‍കും. ഈ രസീത് കിട്ടിക്കഴിഞ്ഞാല്‍ സംരംഭം തുടങ്ങാം.

കെ സ്വിഫ്റ്റിലൂടെ തന്നെ സാക്ഷ്യപത്രം നല്‍കി,  ഈ കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യമാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ കെസ്വിഫ്റ്റിലൂടെ സ്വയം സാക്ഷ്യപത്രം സമര്‍പ്പിക്കാം. കെ സ്വഫ്റ്റിലൂടെ അപ്പോള്‍ തന്നെ കൈപ്പറ്റു രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇതിന് മൂന്ന് വര്‍ഷം പ്രാബല്യം ഉണ്ടാകും. പ്രസ്തുത കാലാവധി അവസാനിച്ച്, 6 മാസത്തിനുള്ളില്‍ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതികള്‍ വാങ്ങിയാല്‍ മതി. അതും കെ സ്വഫ്റ്റിലൂടെ തന്നെ അനായാസം നിര്‍വഹിക്കാം.

നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി ഒരു തരത്തിലും നിക്ഷേപകര്‍ പ്രയാസപ്പെടരുതെന്ന് ഈ ഗവണ്‍മെന്‍റിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് പുതിയ നിയമവും വളരെ വേഗം കെസ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2019 ഡിസംബറില്‍ ആണ് പുതിയ നിയമം നിലവില്‍ വന്നത്. ഒരു മാസത്തിനകം ആ നിയമം കെസ്വിഫ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. 

കേരളത്തെ സമ്പൂര്‍ണ്ണമായും നിക്ഷേപ സൗഹൃദമാക്കാനും അതുവഴി വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്താനുമായി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പാക്കിയത്. അസന്‍ഡ് 2020 ല്‍ പങ്കെടുത്ത നിക്ഷേപകര്‍ തന്നെ ഈ മാറ്റം സാക്ഷ്യപ്പെടുത്തി. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 
 

click me!