ഓണത്തിന് ഇരട്ടി മധുരവുമായി ലുലുവിന് ലോക റെക്കോർഡ്, 30 അടിയുള്ള ഹാങ്ങിങ് പൂക്കളത്തിന് അംഗീകാരം

By Web TeamFirst Published Aug 28, 2023, 10:38 AM IST
Highlights

35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് ഹാങ്ങിങ്ങ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് പൂക്കളത്തിന്‍റെ ഘടന നിർമ്മിച്ചത്

കൊച്ചി: ഓണത്തിന് ഇരട്ടി മധുരവുമായി കൊച്ചി ലുലുവിന് ലോക റെക്കോർഡ്. വ്യത്യസ്തമായ ഓണ പരിപാടികളുമായി ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷം ഒരുക്കി സന്ദർശകർക്കായി തയ്യാറാക്കിയ ഹാങ്ങിങ് പൂക്കളമാണ് ലോക റെക്കോർഡിൽ ഇടംപിടിച്ചത്. വർണ വിസ്മയം ഒരുക്കി മാളിലെ സെൻട്രൽ ഏട്രിയത്തിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ ഹാങ്ങിങ് പൂക്കളത്തിനുള്ളത്. കൃത്രിമ പൂക്കളാണ് ഹാങ്ങിങ് പൂക്കളത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് ഹാങ്ങിങ്ങ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് പൂക്കളത്തിന്‍റെ ഘടന നിർമ്മിച്ചത്. 4 വലിയ വടങ്ങളിൽ കോർത്ത് ഉയർത്തി, 25 മീറ്റർ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലയിലാണ് പൂക്കളം തൂക്കിയത്. താഴെ കഥകളി രൂപവും മുകളിൽ ഓണത്തപ്പനുമാണ് ഹാങ്ങിങ്ങ് പൂക്കളത്തിനെ ആകർഷകമാക്കിയത്. ഇതോടെ ഒരൊറ്റ വേദിയിൽ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളം എന്ന വേൾഡ് റെക്കോഡ്സ് യൂണിയൻ സർട്ടിഫിക്കറ്റാണ് ഹാങ്ങിങ് പൂക്കളത്തെ തേടിയെത്തിയത്.

കേരളീയ തനിമയുടെ ശോഭ വിളിച്ചോതി കഥകളിയുടെ മുഖമുദ്ര ചാർത്തിയ നിറപ്പകിട്ടോടെയാണ് ഹാങ്ങിങ് പൂക്കളം തയ്യാറാക്കിയിരിക്കുന്നത്. ഓണാഘോഷത്തിന്റെ മനോഹരമായ ദൃശ്യം വരച്ചിടുന്നതാണ് ഹാങ്ങിങ് പൂക്കളമെന്ന് വേൾഡ് റെക്കോർഡ്സ് യൂണിയൻ അഭിപ്രായപ്പെട്ടു. ലുലു മാളിൽ നടന്ന ചടങ്ങിൽ വെച്ച് വേൾഡ് റെക്കോഡ്സ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റ്, സർട്ടിഫിക്കറ്റും മെഡലും ലുലുവിന് സമ്മാനിച്ചു.

കൊച്ചി ലുലു ഇവന്റസാണ് ഹാങ്ങിങ് പൂക്കളം തയ്യാറാക്കിയത്. ലുലു ഇവന്റ്സ് ആർട്ട് ഡയറക്ടർ മഹേഷ് എം.നായരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ലുലു ഇവന്റസ് ടീമിന്റെ ഏറ്റവും മികച്ച ആസൂത്രണമാണ് ഈ ഹാങ്ങിങ് പൂക്കളത്തിലൂടെ പ്രവർത്തികമായതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും വേൾഡ് റെക്കോഡ്സ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!