സൊമാറ്റോയുടെയും സ്വിഗിയുടെയും ഓർഡറുകളിൽ 60 ശതമാനം ഇടിവ്; മിക്ക സംസ്ഥാനങ്ങളിലും ഭക്ഷണശാലകൾ അടച്ചിട്ട നിലയിൽ

By Web TeamFirst Published Mar 26, 2020, 12:30 PM IST
Highlights

ഓൺലൈൻ ഭക്ഷണ വിതരണത്തിന് തടസമില്ലെങ്കിലും എല്ലായിടത്തും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരേ സമീപനമല്ല. 

ബെംഗളൂരു: ഓൺലൈൻ ഫുഡ് ഡെലിവറി സേവന ദാതാക്കളായ സ്വിഗിക്കും സൊമാറ്റോയ്ക്കും കൊവിഡ് ബാധയെ തുടർന്നേറ്റത് വൻ തിരിച്ചടി. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിലെല്ലാം ഭക്ഷണശാലകൾ അടച്ചിട്ട നിലയിലാണ്. ഇതേ തുടർന്ന് ഇരു കമ്പനികളുടെയും ഓർഡറുകളിൽ 60 ശതമാനം കുറവുണ്ടായി.

രാജ്യമൊട്ടാകെ 95 ശതമാനം ഭക്ഷണശാലകൾ അടച്ചു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരെ അലക്ഷ്യമായി കൈകാര്യം ചെയ്യാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറഞ്ഞതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

ഓൺലൈൻ ഭക്ഷണ വിതരണത്തിന് തടസമില്ലെങ്കിലും എല്ലായിടത്തും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരേ സമീപനമല്ല. പല സംസ്ഥാനങ്ങളിലും ഓൺലൈൻ ഭക്ഷണ വിതരണം അധികൃതർ തടയുന്ന സ്ഥിതിയുണ്ട്.

സൊമാറ്റോ 30 ശതമാനം ഡെലിവറി ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കി. ആശയകുഴപ്പം ഒഴിവാക്കാനും ഇത് അവശ്യ സർവീസായി അംഗീകരിച്ച കാര്യം എല്ലാ ഉദ്യോഗസ്ഥർക്കും മനസിലാക്കാനും പരിശ്രമിക്കുന്നതായാണ് വിശദീകരണം.

click me!