രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ 15 അംഗ ടീമിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന്‍ റിസര്‍വ് ലിസ്റ്റിലാണ് ഇടം നേടിത്.
മുംബൈ: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചത് പോയന്‍റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്വന്തം ടീമായ മുംബൈ ഇന്ത്യൻസിനും. ഇരു ടീമുകളില്‍ നിന്നും നാലു വീതം താരങ്ങളാണ് ടീമിലെത്തിയത്.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ 15 അംഗ ടീമിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന്‍ റിസര്‍വ് ലിസ്റ്റിലാണ് ഇടം നേടിത്. 15 അംഗ ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ്. ക്യാപ്റ്റന്‍ രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവര്‍ 15 അംഗ ടീമിലിടം നേടി.
രാജസ്ഥാനും മുംബൈയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ടീമിലെത്തിയത് ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തും സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും 15 അംഗ ലോകകപ്പ് ടീമിലെത്തിയപ്പോള്‍ പേസര്‍ ഖലീല്‍ അഹമ്മദ് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടം നേടി. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവില്‍ നിന്ന് കോലിക്ക് പുറമെ പേസര്‍ മുഹമ്മദ് സിറാജ് 15 അംഗ ടീമിലെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് ശിവം ദുബെയും രവീന്ദ്ര ജഡേജയും ടീമിലെത്തിയപ്പോള്‍ പഞ്ചാബ് കിംഗ്സില്‍ നിന്ന് അര്‍ഷ്ദീപ് സിംഗും ലോകകപ്പ് ടീമിലെത്തി.
സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിട്ടും രക്ഷയില്ല; രാഹുലിനെ പൂർണമായും തഴഞ്ഞ് സെലക്ടർമാര്‍
എന്നാല്‍ 15 അംഗ ടീമില്‍ ഒരു താരം പോലും ഇല്ലാത്ത നാലു ടീമുകളുമുണ്ട്. കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളില്‍ നിന്ന് ഒരു താരം പോലും 15 അംഗ ടീമില്‍ ഇടം ലഭിച്ചില്ല. ലഖ്നൗവിനെയും ഹൈദരാബാദിനെയും പോലെ ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളില്‍ നിന്നും ആരും 15 അംഗ ടീമിലില്ലെങ്കിലും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്തയുടെ റിങ്കു സിംഗും റിസര്‍വ് ലിസ്റ്റില്‍ ഇടം നേടി.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക