വിജയനിമിഷത്തിന്‍റെ ആവേശം ഉൾക്കൊള്ളുന്ന വീഡിയോയിലെ ഓരോ ഫ്രെയ്മിലും ജയ് ഷായെ ഉൾപ്പെടുത്തിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷിക്കാൻ ബിസിസിഐ പുറത്തിറക്കിയ വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മൈതാനത്ത് പൊരുതി ജയിച്ച താരങ്ങളെക്കാൾ കൂടുതൽ ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് വീഡിയോയിൽ പ്രാധാന്യം നൽകിയതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. 'രാജ്യം എന്നും ഓർത്തുവെക്കുന്ന നിമിഷങ്ങൾ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാവുകയാണ്.
വിജയനിമിഷത്തിന്‍റെ ആവേശം ഉൾക്കൊള്ളുന്ന വീഡിയോയിലെ ഓരോ ഫ്രെയ്മിലും ജയ് ഷായെ ഉൾപ്പെടുത്തിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. വീഡിയോയുടെ പ്രധാന ഭാഗങ്ങളിലെല്ലാം താരങ്ങൾക്ക് പകരം ജയ് ഷാ നിറഞ്ഞുനിൽക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന പരാതി.
ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച കളിക്കാരെ വീഡിയോയിൽ വേണ്ടത്ര കാണാനില്ല. ബിസിസിഐ സെക്രട്ടറി പദവിയിൽ നിന്ന് ഐസിസി ചെയർമാനായി മാറിയ ജയ് ഷായെ ഒരു 'സൂപ്പർ സ്റ്റാർ' പരിവേഷത്തോടെ അവതരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ആരോപണം. ലോകകപ്പ് ജയിച്ചത് ജയ് ഷായാണോ?", "ജയ് ഷാ സിക്സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചത് ഞങ്ങൾ കണ്ടില്ലല്ലോ എന്നിങ്ങനെയുള്ള ട്രോളുകളാൽ നിറയുകയാണ് കമന്‍റ് ബോക്സുകൾ.
ജയ് ഷായെ കേന്ദ്രീകരിച്ചുള്ള വീഡിയോകൾ പുറത്തിറക്കി ബിസിസിഐ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. മുൻപും സമാനമായ രീതിയിൽ താരങ്ങളെ തഴഞ്ഞ് ഒഫീഷ്യലുകൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഒരു കായിക നേട്ടത്തെ വ്യക്തിപൂജയ്ക്കായി ഉപയോഗിക്കുന്നു എന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ. ബിസിസിഐയുടെ ഔദ്യോഗിക പേജുകളിൽ വീഡിയോയ്ക്കെതിരെ പ്രതിഷേധം തുടരുകയാണ്.
