
മുംബൈ: സിബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയെങ്കിലും ഇന്ത്യൻ ഫീൽഡര്‍മാരുടെ പിഴവുകളിൽ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനിൽ ഗവാസ്കർ. ഫീല്‍ഡിംഗില്‍ ബാധ്യതയാകുന്ന താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ സെലക്ടർമാർ തയ്യാറാകണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു. സിംബാബ്‌വെ പരമ്പരയ്ക്ക് മുൻപ് അയർലൻഡിനോടും (0-2) ഇംഗ്ലണ്ടിനോടും (0-4, 1-2) ഇന്ത്യ നേരിട്ട തിരിച്ചടികൾക്ക് പ്രധാന കാരണം അനായസ ക്യാച്ചുകൾ കൈവിട്ടതും മോശം ഫീൽഡിംഗുമാണെന്ന് ഗവാസ്കര്‍ സ്പോർട്സ് സ്റ്റാറിലെ ലേഖനത്തിൽ വ്യക്തമാക്കി.
ഫീൽഡിംഗിൽ മികവ് പുലർത്താത്ത താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമില്ലെന്ന് ഗവാസ്കർ തുറന്നടിച്ചു.ഒരു താരം ഫീൽഡിംഗിൽ ശരാശരി പ്രകടനം മാത്രമാണ് നൽകുന്നതെങ്കിൽ, അയാളെ ടീമിൽ നിന്ന് പുറത്താക്കുക തന്നെ വേണം. പന്ത് അവരുടെ അടുത്തേക്ക് പോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് മൂന്നോ നാലോ കളിക്കാരെ മൈതാനത്ത് എല്ലായ്പ്പോഴും ഒളിപ്പിച്ചു നിർത്താൻ ഒരു ക്യാപ്റ്റനും സാധിക്കില്ല. ഐ.പി.എല്ലിലും തുടർന്ന് ഇന്ത്യൻ ജേഴ്സിയിലും അനായസ ക്യാച്ചുകൾ കൈവിട്ട ശിവം ദുബെ ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവാസ്കറുടെ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ സമീപനത്തെയും ഗവാസ്കർ ചോദ്യം ചെയ്തു:
ബാറ്റർമാർ തങ്ങളുടെ സ്വയം നിർമ്മിത പ്രതിച്ഛായയ്ക്ക് വേണ്ടി കളിക്കാതെ, പന്തിന്‍റെ മെറിറ്റിനനുസരിച്ച് കളിക്കണമെന്ന് ഗവാസ്കര്‍ പറഞ്ഞു. ടി20 പോലെ തുടക്കം മുതലേ അടിച്ചുതകർക്കാതെ, ഏകദിന ക്രിക്കറ്റില്‍ ഇന്നിംഗ്സ് പടുത്തുയർത്താൻ സമയം കണ്ടെത്തണം. 380-ന് മുകളിലുള്ള വലിയ ലക്ഷ്യങ്ങൾ പിന്തുടരുമ്പോഴും അൽപം ക്ഷമ കാണിക്കേണ്ടതുണ്ട്. എതിർ ടീമിലെ പ്രധാന ബൗളർമാരെ പ്രതിരോധിക്കുകയും എന്നാൽ മോശം ബൗളർമാർ എറിയുന്നവരെ ലക്ഷ്യമിട്ട് റൺസ് കണ്ടെത്തുകയും ചെയ്യുന്ന തന്ത്രപരമായ സമീപനമാണ് ആവശ്യം. ഇംഗ്ലണ്ടിനെതിരായ നിർണായക ഏകദിനത്തിൽ 39 ഓവറിൽ 260/1 എന്ന മികച്ച നിലയിൽ നിന്ന ശേഷമാണ് 388 റൺസ് പിന്തുടരാനാവാതെ ഇന്ത്യ പരാജയപ്പെട്ടത്. ഇത്തരം പക്വതയില്ലായ്മകൾ അവസാനിപ്പിച്ച് ടീം സ്മാർട്ട് ക്രിക്കറ്റ് കളിക്കണമെന്ന് ഗവാസ്കർ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!