
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 311 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഫൈസല്‍ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. 93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറര്‍.
അവസാന ഓവറില്‍ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാനായി ഓപ്പണര്‍ ഉസ്മാന്‍ സാദത്ത് 39ഉം ഖാലിദ് അഹമ്മദ് സായി 31 ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഉസ്മാന്‍ സാദത്ത് (39) - ഖാലിദ് അഹമ്മദ്‌സായ് (31) എന്നിവര്‍ 53 റണ്‍സ് ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഖാലിദിനെ പുറത്താക്കി ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഉസ്മാന്‍ - ഫൈസല്‍ സഖ്യം 64 റണ്‍സും കൂട്ടിചേര്‍ത്തു. 25-ാം ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ത്ത് കനിഷ്‌ക് ചൗഹാനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഉസൈറുള്ള - ഫൈസല്‍ സഖ്യം തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. 25-ാം ഓവറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ഇരുവരും 46-ാം ഓവറിലാണ് വേര്‍പിരിഞ്ഞത്. നേരത്തെ, ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍ ഉയർത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ഫൈനലിലെത്തണമെങ്കില്‍ വൈഭവ് സൂര്യവന്‍ഷി നല്‍കുന്ന തുടക്കമാകും ഇനി ഇന്ത്യക്ക് നിര്‍ണായകമാകുക. മോശം ഫോമിലുള്ള ക്യാപ്റ്റൻ ആയുഷ് മാത്രെയില്‍ നിന്നും വലിയൊരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പതിമൂന്നാമത്തെ മത്സരമാണിത്. പത്തില്‍ ഇന്ത്യയും രണ്ടില്‍ അഫ്ഗാനിസ്ഥാനും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!