'എല്ലാം തനിക്കറിയാമായിരുന്നു'; ഒത്തുകളി വിവാദത്തില്‍ അഫ്രിദിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 4, 2019, 10:58 PM IST
Highlights

2010ലെ ഒത്തുകളി വിവാദത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന അഫ്രിദിയുടെ വെളിപ്പെടുത്തലുകള്‍. 

ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച 2010ലെ ഒത്തുകളി വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഷാഹിദ് അഫ്രിദി. വാതുവയ്‌പുകാരും താരങ്ങളും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്ന വിവരം തനിക്ക് അറിയാമായിരുന്നു എന്ന് അഫ്രിദി തന്‍റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ വെളിപ്പെടുത്തി. 

2010ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു വിവാദ കൊടുങ്കാറ്റായ ഒത്തുകളി പുറത്തുവന്നത്. തുടര്‍ന്ന് നായകന്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഐസിസി വിലക്കി. ന്യൂസ് ഓഫ് ദ് വേള്‍ഡാണ് ഈ ഒത്തുകളി പുറത്തുകൊണ്ടുവന്നത്. ഇതിന് മുന്‍പ് തന്നെ ഇക്കാര്യം തനിക്ക് അറിയാമെന്നാണ് അഫ്രിദിയുടെ അപകാശവാദം. 

എന്നാല്‍ സംഭവങ്ങളോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ണടച്ചെന്നും താനത് ചോദ്യം ചെയ്തിരുന്നതായും അഫ്രിദി പറയുന്നു. അന്വേഷണം മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിച്ചു. പ്രത്യാഘാതങ്ങള്‍ അവര്‍ ഭയപ്പെട്ടിരിക്കണം. ചിലപ്പോള്‍ ആരോപണമുയര്‍ന്ന താരങ്ങളില്‍ അവര്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുകയും ഭാവി നായകന്‍മാരായി കണ്ടിട്ടുണ്ടാവണമെന്നും അഫ്രിദി പറഞ്ഞു. 

2010ലെ ഏഷ്യാകപ്പിനിടെ വാതുവയ്‌പുകാരന്‍ മഷര്‍ മജീദ്, ബട്ടിന്‍റെ ഏജന്‍റ്, മാനേജര്‍ എന്നിവരില്‍ നിന്നും തനിക്കും മെസേജുകള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ പരിശീലകനായ വഖാര്‍ യൂനിസിനെ അറിയിച്ചെങ്കിലും മേല്‍ഘടങ്ങള്‍ക്ക് കൈമാറിയില്ലെന്നും അഫ്രിദി ആരോപിക്കുന്നു. 

click me!