ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ട പാക് നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം വീണ്ടും പരാജയപ്പെട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിരാട് കോലിയും ബാബര്‍ അസമും തമ്മിലുള്ള താരതമ്യം ഇനി അവസാനിപ്പിക്കണമെന്ന് പത്താന്‍ ആവശ്യപ്പെട്ടു. കോലി മറ്റൊരു തലത്തിലുള്ള കളിക്കാരനാണെന്നും സമ്മര്‍ദ്ദഘട്ടങ്ങളില്‍ മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനോട് ബാബറിനെ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടന്ന മത്സരത്തില്‍ 7 പന്തില്‍ വെറും 5 റണ്‍സ് മാത്രമെടുത്ത് ബാബര്‍ പുറത്തായിരുന്നു. 61 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷം 2022 ലോകകപ്പില്‍ മെല്‍ബണില്‍ പാകിസ്ഥാനെതിരെ കോലി കളിച്ച ഐതിഹാസിക ഇന്നിംഗ്സിനെക്കുറിച്ച് പത്താന്‍ പരാമര്‍ശിച്ചു. പത്താന്‍ പറഞ്ഞതിങ്ങനെ... ''അത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ബാബര്‍ എപ്പോഴെങ്കിലും ഇതുപോലൊരു ഇന്നിംഗ്സ് കളിച്ചിട്ടുണ്ടോ? എത്ര തവണ അദ്ദേഹം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.'' പത്താന്‍ ചോദിച്ചു.

അദ്ദേഹം തുടര്‍ന്നു... ''വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ സിംഗിളുകളും ഡബിളുകളും എടുത്ത് കളി 15-ാം ഓവര്‍ വരെ എത്തിക്കണമായിരുന്നു. വലിയ ഷോട്ടിന് ശ്രമിക്കുന്നതിന് പകരം ഇന്നിംഗ്സ് പടുത്തുയര്‍ത്താനാണ് ബാബര്‍ ശ്രമിക്കേണ്ടിയിരുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബാബര്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യ 175 റണ്‍സെടുത്തപ്പോള്‍ തന്നെ മത്സരം പാകിസ്ഥാന്റെ കൈകളില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു. പാകിസ്ഥാന്‍ ബാറ്റിംഗ് നിരയ്ക്ക് അത്രയും വലിയ ലക്ഷ്യം പിന്തുടരാനുള്ള കരുത്തില്ല.'' പത്താന്‍ ചൂണ്ടിക്കാട്ടി. വ്യക്തമായ പ്ലാനുകളോ ആഴമോ ഇല്ലാത്ത ബാറ്റിംഗ് നിരയാണ് പാകിസ്ഥാന്റേതെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ഇന്ത്യക്കെതിരായ കഴിഞ്ഞ 6 ടി20 മത്സരങ്ങളില്‍ നിന്ന് വെറും 110 റണ്‍സ് മാത്രമാണ് ബാബറിന്റെ സമ്പാദ്യം (ശരാശരി 22). അതേസമയം, പാകിസ്ഥാനെതിരെ 11 മത്സരങ്ങളില്‍ നിന്ന് 70.28 എന്ന ഗംഭീര ശരാശരിയില്‍ 492 റണ്‍സാണ് വിരാട് കോലി അടിച്ചുകൂട്ടിയിട്ടുള്ളത്.

YouTube video player