
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനത്തു നിന്ന് എം എസ് ധോണി ഒഴിഞ്ഞതല്ല, പുറത്താക്കിയതാണെന്ന് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍. എന്നാല്‍ രോഹിത്തിനെ പുറത്താക്കിയതുപോലെ ധോണിയെ പുറത്താക്കില്ലെന്നും അദ്ദേഹം അടുത്ത തലമുറക്ക് മാന്യമായി ഉത്തരവാദിത്തം കൈമാറുകയാണ് ചെയ്തതെന്നും മറുപടി നല്‍കി ചെന്നൈ ഫാന്‍സും എത്തിയതോടെ എക്സില്‍ ട്രെന്‍ഡിംഗായി സാക്ഡ് എന്ന ഹാഷ് ടാഗും.
ഇരുവരുടെയും ആരാധകര്‍ക്ക് പുറമെ ഐപിഎല്ലില്‍ ഇതുവരെ പുറത്താക്കപ്പെടാത്ത ഒരേയൊരു നായകന്‍ വിരാട് കോലിയാണെന്ന് ചൂണ്ടിക്കാട്ടി ആര്‍സിബി ഫാന്‍സും രംഗത്തെത്തിയതോടെ ഐപിഎല്ലില്‍ ആദ്യ പന്തെറിയും മുമ്പേ പോരാട്ടത്തിന് തിരികൊളുത്തി കഴിഞ്ഞു. ഉത്തരവാദിത്തം കൈമാറിയെന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും സംഗതി പുറത്താക്കല്‍ തന്നെയെന്ന് മുംബൈ ആരാധകര്‍ പറയുമ്പോള്‍ പുറത്താക്കലും സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍ ഇരു ടീമുകളും പുതിയ നായകനെ പ്രഖ്യാപിച്ച എക്സ് പോസ്റ്റ് എടുത്തു നോക്കിയാല്‍ മതിയെന്ന് ചെന്നൈ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
ഐപിഎല്ലില്‍ മൂന്ന് തവണ പുറത്താക്കപ്പെടുന്ന ഒരേയൊരു ക്യാപ്റ്റനാണ് ധോണിയെന്നാണ് ഇതിന് മുംബൈ ആരാധകരുടെ മറുപടി. അസാധാരണ നീക്കത്തിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ടീമിലെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നാലെ ഹാര്‍ദ്ദിക്കിനെ പുതിയ നായ കനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. എന്നാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറാന്‍ തീരുമാനിച്ചതോടെ മുംബൈ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക കിട്ടിയെന്നാണ് ചെന്നൈ ആാധകര്‍ പറയുന്നത്. എന്നാല്‍ ധോണിയെ മാറ്റിയശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അതിനര്‍ത്ഥം പുറത്താക്കിയത് തന്നെയാണെന്നും മുംബൈ ഫാന്‍സും തിരിച്ചടിക്കുന്നു.
ഇന്ന് ക്യാപ്റ്റന്‍മാരുടെ ഗ്രൂപ്പ് ഫോട്ടോ പുറത്തുവിട്ടപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായി ധോണിക്ക് പകരം റുതുരാജ് ഗെയ്ക്‌വാദിനെ തെരഞ്ഞെടുത്ത കാര്യം ആരാധകര്‍ അറിയുന്നത്. പിന്നാലെ ചെന്നൈ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടു.എന്തായാലും ഐപിഎല്ലിന് മുമ്പ് തന്നെ ആരാധകപോര് തുടങ്ങിയതോടെ ഇത്തവണ ഐപിഎല്‍ ആവേശം തെരഞ്ഞെടുപ്പ് ചൂടിനെയും കവച്ചുവെക്കുമെന്നാണ് വിലയിരുത്തല്‍. നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സ-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തോടെയാ് ഇത്തവണ ഐപിഎൽ സീസണ് തുടക്കമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!