
മുംബൈ: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്രയെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന സലിൽ അങ്കോളയെ മാറ്റിയാണ് ബിസിസിഐ ഉപദേശക സമിതി അജയ് രത്രയെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രത്രയെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 12 ഏകദിനങ്ങളും കളിച്ച താരമാണ് അജയ് രാത്ര. ആഭ്യന്തര ക്രിക്കറ്റിൽ അസം, പഞ്ചാബ്, ഉത്തർപ്രദേശ് ടീമുകളെ നയിച്ചിട്ടുണ്ട്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫായും അജയ് രത്ര പ്രവർത്തിച്ചിട്ടുണ്ട്. അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായതോടെ വെസ്റ്റ് സോണില്‍ അങ്കോളയടക്കം രണ്ട് അംഗങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സെലക്ഷന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലെ പ്രകടനമാവും ബംഗ്ലാദേശിനെതിരായ ടീം സെലക്ഷനില്‍ നിര്‍ണായകമാകുക എന്നാണ് കരുതുന്നത്. അജിത് അഗാര്‍ക്കര്‍ക്കും അജയ് രത്രക്കും പുറമെ ശിവ്‌സുന്ദര്‍ ദാസ്, സുബ്രതോ ബാനര്‍ജി, ശ്രീധരന്‍ ശരത് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം സെലക്ഷന്‍ കമ്മിറ്റി.
ഐസിസി ചെയർമാനായി ജയ് ഷാ ചുമതലയേൽക്കുന്നതിനാൽ പുതിയ ബിസിസിഐ സെക്രട്ടറിയെ കണ്ടെത്താനുള്ള ചർച്ചകളും ബിസിസിഐയില്‍ തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക