
വിശാഖപട്ടണം: 2026 ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യന്‍ ടീമില്‍ തുടരുന്ന അമിത പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും, ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ വരുത്തുന്ന മാറ്റങ്ങള്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് രഹാനെയുടെ നിരീക്ഷണം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്.
തിലക് വര്‍മയ്ക്ക് പകരം ഇഷാന്‍ കിഷന്‍ വന്നത് പരിക്കുമൂലമായിരുന്നെങ്കിലും, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത് ചര്‍ച്ചയാവുകയാണ്. നാലാം മത്സരത്തില്‍ അക്‌സര്‍ പട്ടേലും ശ്രേയസ് അയ്യരും തിരിച്ചെത്താന്‍ സാധ്യതയുള്ളതോടെ പരീക്ഷണങ്ങള്‍ വീണ്ടും തുടരുമെന്ന് ഉറപ്പായി. ഇതിനിടെയാണ് രഹാനെയുടെ വിമര്‍ശനം... ''അഞ്ച് മത്സരങ്ങളുള്ള ഒരു പരമ്പര കഴിയുമ്പോഴേക്കും നിങ്ങളുടെ ലോകകപ്പ് ഇലവന്‍ സജ്ജമായിരിക്കണം. വരുണ്‍ ചക്രവര്‍ത്തിയെപ്പോലൊരു പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല. ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങള്‍ക്ക് ആ താളം നഷ്ടപ്പെടുന്നത് ഗുണകരമല്ല. വരുണ്‍ എല്ലാ മത്സരങ്ങളും കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.'' രഹാനെ പറഞ്ഞു.
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. മുമ്പ് ഇന്ത്യക്ക് കൃത്യമായ ഒരു ബാറ്റിംഗ് ശൈലി ഉണ്ടായിരുന്നെങ്കിലും, ഇടക്കാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ പല താരങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഇര സഞ്ജു സാംസണാണെന്ന് വിലയിരുത്തപ്പെടുന്നത്. ഒരിക്കല്‍ ഓപ്പണറായി തിളങ്ങിയ സഞ്ജുവിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ പരീക്ഷിച്ചതും, പിന്നീട് സഞ്ജുവിനെ ടീമില്‍ നിന്ന് തന്നെ പുറത്താക്കി ജിതേഷ് ശര്‍മ്മയെ കൊണ്ടുവന്നതുമെല്ലാം ടീം കെമിസ്ട്രിയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് ഈ അസ്ഥിരതയുടെ ഫലമാണെന്നും നിരീക്ഷകര്‍ കരുതുന്നു.
ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ പലപ്പോഴും ടീമില്‍ ആശയക്കുഴപ്പമുണ്ടാക്കും. തകര്‍പ്പന്‍ ഫോമിലുള്ള അഭിഷേക് ശര്‍മ്മയെ മാറ്റി ശ്രേയസ് അയ്യരെ പരീക്ഷിക്കുന്നത് ഗുണകരമാകില്ല. പരിക്കിന്റെ ചരിത്രമുള്ള ബുമ്രയെയും ഹാര്‍ദിക്കിനെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും, ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രധാന താരങ്ങള്‍ കളിക്കളത്തില്‍ തന്നെ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!