
ദില്ലി: ലഖ്നൗവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം തടസ്സപ്പെട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. കനത്ത മൂടൽമഞ്ഞും വായു മലിനീകരണവും കാരണമാണ് ലഖ്‌നൗവിൽ നിശ്ചയിച്ച നാലാം ടി20 മത്സരം ഉപേക്ഷിച്ചത്. മത്സരം നടത്തേണ്ടത് ഉത്തരേന്ത്യൻ നഗരത്തിലല്ലെന്നും തിരുവനന്തപുരത്തായിരുന്നു വേണ്ടതെന്നും തരൂർ എക്സിലെ പോസ്റ്റിൽ പറഞ്ഞു. തിരുവനന്തപുരത്തെ വായു നിലവാരം വളരെ മെച്ചപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പരാമർശം. കാലാവസ്ഥാ സാഹചര്യങ്ങളാൽ ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ആരാധകർ വെറുതെ കാത്തിരിക്കുകയായിരുന്നു. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലെയും വായുഗുണനിലവാരം അപകടകരമായ അവസ്ഥായായ എക്യുഐ 411 എന്ന നിലയിലാണ്. എന്നാൽ തിരുവനന്തപുരത്ത് മത്സരം ഷെഡ്യൂൾ ചെയ്യണമായിരുന്നു. കാരണം അവിടെ ഇപ്പോൾ എയർ ക്വാളിറ്റി ഇൻഡക്സ് 68 ആണെന്നും അദ്ദേഹം കുറിച്ചു. അഞ്ചാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.
ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ശൈത്യകാല വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നതിനാൽ, മത്സരം തുടങ്ങാൻ വൈകിപ്പിക്കുന്നത് മത്സരം പൂർത്തിയാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മൂടൽ മഞ്ഞ് കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഒമ്പതരക്ക് അവസ്ഥ പരിശോധിച്ച അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, എട്ടരയ്ക്കു ശേഷവും ഇടാൻ സാധിച്ചില്ല. അംപയർമാർ അഞ്ചു തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പരയിലെ ഒരുമത്സരത്തിലെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആഗ്രഹം സഫലമായില്ല. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!