കാലിനേറ്റ പരിക്കിനെ തുടർന്ന് ശുഭ്മാൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ നിന്ന് പുറത്തായേക്കും. 

ലക്‌നൗ: കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ട്വന്റി20 മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ചൊവ്വാഴ്ച നെറ്റ്സ് സെഷനിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. ഒക്ടോബറില്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ അവസാന ടി20 മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍, ഗില്‍ മോശം ഫോമിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു ഗില്ലിന്റേത്. എങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വസിക്കുന്നുവെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. കഴുത്തിന് പരിക്കേറ്റതിനാല്‍ ടെസ്റ്റ് - ഏകദിന പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലക്‌നൗ ഏക്‌നാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്.

സൂര്യക്കും ഗില്ലിനും നിര്‍ണായകം

പരമ്പര പിടിക്കാന്‍ ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ശ്രദ്ധാകേന്ദ്രം. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും മോശം ഫോമാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ധരംശാലയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയെങ്കിലും ഗില്ലിനും സൂര്യകുമാറിനും ഫോം കണ്ടെത്താനായിരുന്നില്ല. ഗില്‍ 28 പന്തില്‍ 28ഉം സൂര്യകുമാര്‍ യാദവ് 12 ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. മലയാളി താരം സഞ്ജു സാംസണ് നാലാം മത്സരത്തിലെങ്കിലും അവസരം കിട്ടുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ഗില്ലിനൊപ്പം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മത്സരം നിര്‍ണായകമാണ്. ഇതുവരെ ബാറ്റിംഗില്‍ ഫോമിലാവാന്‍ കഴിയാതിരുന്ന സൂര്യകുമാറിന്റെ സ്ഥാനവും വലിയ ചോദ്യചിഹ്നമാണ്. അവസാന കളിച്ച 20 ടി20 മത്സരങ്ങളിലെ 18 ഇന്നിംഗ്‌സുകളില്‍ നിന്ന് 213 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ടീമില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ടീം ജയിക്കുമ്പോഴും നായകന്റെ സംഭാവന വട്ടപൂജ്യമെന്ന വിമര്‍ശനങ്ങള്‍ ഒരുവശത്ത് ശക്തമാകുന്നതും കാണാതിരിക്കാനാവില്ല.

YouTube video player