കാര്യവട്ടം ഏകദിനം; നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ

By Web TeamFirst Published Jan 15, 2023, 2:01 PM IST
Highlights

വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്.

തിരുവനന്തപുരം: നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. കാര്യവട്ടം ഏകദിനത്തിൽ വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പ്രതികരിച്ചിരുന്നു.

ശബരിമല സീസൺ, സിബിഎസ്ഇ പരീക്ഷ, 50 ഓവർ മത്സരം എന്നിവ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്ന്  ഇന്നലെ കെസിഎ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ല. വരും മൽസരങ്ങൾ കാര്യവട്ടത്തെത്താൻ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്. കാര്യവട്ടത്ത് കളി കാണാൻ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമായിരുന്നു. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരുന്ന സ്ഥിതിയായിരുന്നു. 

കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് കായികമന്ത്രി വിചിത്ര ന്യായീകരണവുമായി എത്തിയത്. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധന കൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നാണ് കായിക മന്ത്രി പറഞ്ഞത്. 

click me!