
ചെന്നൈ: ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ അനുവദിച്ചു കിട്ടിയ ഛത്തീസ്ഗഡിലെ യുവാവിന് വിരാട് കോലിയുടെയും എ ബി ഡിവില്ലിയേഴ്സിന്‍റെയുമെല്ലാം വിളികളാണ് എത്തിയതെങ്കില്‍ തനിക്ക് ലഭിച്ച മറ്റൊരു തട്ടിപ്പ് സന്ദേശത്തിന്‍റെ കഥ തുറന്നുപറഞ്ഞ് ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍. കഴിഞ്ഞ ദിവസമാണ് ഛത്തീസ്‌ഗഡുകാരനായ മനിഷ് ബിസിയെന്ന യുവാവ് പുതിയതായി എടുത്ത സിം കാര്‍ഡിലേക്ക് വിരാട് കോലിയും ഡിവില്ലിയേഴ്സും എല്ലാം വിളിക്കുകയും വാട്സ് ആപ്പില്‍ സന്ദേശം അയക്കുകയുമെല്ലാം ചെയ്തുവെന്ന കാര്യം വലിയ വാര്‍ത്തയായയത്. ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കുറച്ചു കാലം ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് പുതിയ ഉപയോക്താവിന് അതേ നമ്പര്‍ സര്‍വീസ് പ്രൊവൈഡര്‍ അനുവദിച്ചപ്പോഴാണ് നമ്പര്‍ മാറിയത് അറിയാതെ കോലിയും ഡിവില്ലിയേഴ്സുമെല്ലാം മനിഷിനെ വിളിച്ചത്. പിന്നീട് നമ്പര്‍ രജത് പാട്ടീദാറിന് തന്നെ തിരിച്ചു നല്‍കാന്‍ യുവാവ് തയാറായി.
എന്നാല്‍ തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെന്ന് അശ്വിന്‍ പറഞ്ഞു. ഒരു ദിവസം ഒരു അജ്ഞാത നമ്പറില്‍ നിന്ന് ന്യൂസിലന്‍ഡ് ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരവുമായ ഡെവോണ്‍ കോണ്‍വെ ആണെന്ന് പറഞ്ഞ് എനിക്കൊരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. ആദ്യം ഞാന്‍ ശരിക്കും കോണ്‍വെ തന്നെ ആണതെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ എന്നോട് വിരാട് കോലിയുടെ നമ്പര്‍ ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്.
ഒന്ന് ഉറപ്പുവരുത്താനായി ഞാന്‍ കോലിയുടെ ആക്ടീവല്ലാത്തൊരു നമ്പര്‍ അയച്ചു കൊടുത്തു. അതിനൊപ്പം ഞാന്‍ കോലി നല്‍കിയ ബാറ്റ് എങ്ങനെയുണ്ടെന്ന് കൂടി ചോദിച്ചു. അതിനയാള്‍ മറുപടി നല്‍കിയത് നല്ല ബാറ്റ് ആണെന്നായിരുന്നു. അതോടെ അത് കോണ്‍വെ അല്ലെന്ന് എനിക്കുറപ്പായി. കാരണം, കോണ്‍വെക്ക് കോലി ഒരു ബാറ്റും ഇതുവരെ കൊടുത്തിട്ടില്ല. ഉടന്‍ തന്നെ നമ്പര്‍ ബ്ലോക്ക് ചെയ്ത അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ബന്ധപ്പെട്ട് അത് ഡെവോണ്‍ കോണ്‍വെയുടെ ഫോണ്‍ നമ്പര്‍ തന്നെയാണോ എന്ന് പരിശോധിച്ചപ്പോഴാണ് അത് വ്യാജ ഫോണ്‍ നമ്പറാണെന്ന് തിരിച്ചറിഞ്ഞതെന്നും അശ്വിന്‍ തന്‍റെ യുട്യബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക