ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍

Published : Feb 11, 2026, 10:41 AM IST
Tariq and Ashwin

Synopsis

പാക് സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. മുന്‍ താരം ശ്രീവത്സ ഗോസ്വാമി വിമര്‍ശിച്ചപ്പോള്‍, ബൗളര്‍മാര്‍ക്കെതിരെയുള്ള നിയമങ്ങളെ ചോദ്യം ചെയ്ത് ആര്‍ അശ്വിന്‍ താരിക്കിന് പിന്തുണയുമായെത്തി. 

ചെന്നൈ: ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരായ പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരിക് തിളങ്ങിയെങ്കിലും, പ്രകടനത്തേക്കാള്‍ ഉപരി താരത്തിന്റെ ബൗളിംഗ് ശൈലിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരിക്കുന്നത്. മറ്റ് സ്പിന്നര്‍മാരില്‍ നിന്ന് വ്യത്യസ്തമായി താരിക്കിന്റെ ബൗളിംഗ് കൈമുട്ടിന് പ്രകടമായ വളവുണ്ട്. കൂടാതെ റണ്‍-അപ്പിനിടയിലെ അസ്വാഭാവികമായി നിര്‍ത്തലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ നേരത്തെ തന്നെ താരിക്കിന്റെ ആക്ഷനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള മത്സരത്തിനിടയിലും ആരാധകര്‍ താരത്തിന്റെ ആക്ഷനെ പരിഹസിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ ഗോസ്വാമി താരിക്കിന്റെ ആക്ഷനിലെ നിര്‍ത്തലിനെ ഫുട്‌ബോള്‍ പെനാല്‍റ്റികളുമായി താരതമ്യം ചെയ്ത് വിമര്‍ശിച്ചു. ഫുട്‌ബോളില്‍ പെനാല്‍റ്റി എടുക്കുമ്പോള്‍ റണ്‍-അപ്പിനിടയില്‍ നിര്‍ത്തുന്നത് അനുവദനീയമല്ലെന്നും, ക്രിക്കറ്റിലും ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

അശ്വിന്റെ പ്രതികരണം

ശ്രീവത്സ ഗോസ്വാമിയുടെ ഈ വിമര്‍ശനത്തിനാണ് ആര്‍ അശ്വിന്‍ മറുപടി നല്‍കിയത്. ബൗളര്‍മാര്‍ക്ക് മേല്‍ മാത്രം എന്തിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്ന് അശ്വിന്‍ ചോദിച്ചു. ''ബാറ്റര്‍മാര്‍ക്ക് ബൗളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റോ റിവേഴ്‌സ് ഹിറ്റോ കളിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഒരു ബൗളര്‍ക്ക് തന്റെ ബൗളിംഗ് കൈ മാറ്റണമെങ്കില്‍ പോലും അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അത്തരം നിയമങ്ങളാണ്.'' അശ്വിന്‍ വ്യക്തമാക്കി.

താരിക്കിന്റെ ആക്ഷന്‍ നിയമവിരുദ്ധമാണോ?

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് തവണ താരിക്കിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും രണ്ട് തവണയും ക്ലിയറന്‍സ് ലഭിച്ചിരുന്നു. മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരിയും താരിക്കിന്റെ ആക്ഷന്‍ ഐസിസി നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈമുട്ടിന്റെ പ്രത്യേക അവസ്ഥ കാരണമാണ് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നതെന്ന് താരിക് നേരത്തെ പ്രതികരിച്ചിരുന്നു. കൈമുട്ട് പൂര്‍ണ്ണമായും നിവര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിലും ഉസ്മാന്‍ താരിക് ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത പ്രഹരം, വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍, സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം
വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്