
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ദിനമായിരുന്നു ഇന്നലെ. പാക് നായകന്‍ ബാബര്‍ അസമിന്‍റെ അടക്കം നാല് വിക്കറ്റാണ് ഭുവി പിഴുതെറിഞ്ഞത്. ഇതോടെ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍റെ ഒരു റെക്കോര്‍ഡ് മറികടക്കാനും ഭുവനേശ്വര്‍ കുമാറിനായി.
പാകിസ്ഥാനെതിരെ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിലാണ് ഇര്‍ഫാന്‍ പത്താനെ ഭുവി പിന്തള്ളിയത്. പത്താന്‍റെ ആറ് വിക്കറ്റ് നേട്ടം മറികടന്ന ഭുവി തന്‍റെ സമ്പാദ്യം ഒന്‍പതിലെത്തിച്ചു. വെറും അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഭുവിയുടെ ഈ വിക്കറ്റ് വേട്ട. മത്സരത്തില്‍ നാല് ഓവറില്‍ 26 റണ്‍സിന്‍റെ 4 പേരെ പുറത്താക്കി രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ റെക്കോര്‍ഡും ഭുവി സ്വന്തമാക്കി. ബാബര്‍ അസം, ഷദാബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരുടെ വിക്കറ്റുകളായിരുന്നു ഭുവി സ്വന്തമാക്കിയത്.
മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 10ലും ഇഫ്‌തിഖര്‍ അഹമ്മദ് 28ലും ഖുഷ്‌ദില്‍ ഷാ രണ്ടിലും ആസിഫ് അലി 9ലും മുഹമ്മദ് നവാസ് ഒന്നിലും നസീം ഷാ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 6 പന്തില്‍ 16 റണ്‍സെടുത്ത ഷാനവാസ് ദഹാനി അവസാനക്കാരനായി മടങ്ങി. ഹാരിസ് റൗഫ് 7 പന്തില്‍ 13* റണ്‍സുമായി പുറത്താകാതെ നിന്നു. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായകമായി. മുഹമ്മദ് നവാസിനെ സിക്‌സര്‍ പറത്തിയാണ് പാണ്ഡ്യ വിജയാഘോഷം നടത്തിയത്. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും സൂര്യകുമാര്‍ യാദവ് 18ഉം റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പരിക്ക് വകവെക്കാതെയായിരുന്നു ഷായുടെ ബൗളിംഗ്.
പേസര്‍'മാര്‍ക്ക് 10ല്‍ 10'; റെക്കോര്‍ഡിട്ട് ഭുവിയും ഹാര്‍ദിക്കും അര്‍ഷ്‌ദീപും ആവേശും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!