ഏഷ്യാ കപ്പ്: വെടിക്കെട്ടുമായി സൂര്യകുമാര്‍, കോലിക്ക് ഫിഫ്റ്റി,ഇന്ത്യക്കെതിരെ ഹോങ്കോങിന് 193 റണ്‍സ് വിജയലക്ഷ്യം

By Gopala krishnanFirst Published Aug 31, 2022, 9:18 PM IST
Highlights

ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സൂര്യകുമാറാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കോലി നല്ല പിന്തുണക്കാരനായി. ഇടക്കിടെ ബൗണ്ടറികള്‍ നേടി കോലി 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഹോങ്കോങിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്  26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍, വിരാട് കോലി 44 പന്തില്‍ 59 റണ്‍സെടുത്തു.

പഞ്ചില്ലാത്ത തുടക്കം

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും വെടിക്കെട്ട് തുടക്കമിടാനായില്ല.  ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമാണെടുത്തത്. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് രോഹിത് 21 റണ്‍സെടുത്തത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 70 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിമൂന്നാം ഓവറില്‍ 85 റണ്‍സിലെത്തിയെങ്കിലും രാഹുലിന്‍റെ മെല്ലെപ്പോക്ക് കോലിയെയും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി.

കോലിയെ ഫോമിലാക്കാന്‍ സൂര്യകുമാറിനെ നാലാം നമ്പറിലിറക്കരുത്, തുറന്നടിച്ച് ഗംഭീര്‍

സൂര്യോദയം

ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സൂര്യകുമാറാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കോലി നല്ല പിന്തുണക്കാരനായി. ഇടക്കിടെ ബൗണ്ടറികള്‍ നേടി കോലി 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ആയുഷ് ശുക്ല എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17 റണ്‍സടിച്ച ഇന്ത്യ എഹ്സാന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍  13 റണ്‍സടിച്ചു.  ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്സ് അടക്കം 26 റണ്‍സടിച്ച ഇന്ത്യ അവസാന മൂന്നോവറില്‍ 56 റണ്‍സടിച്ചാണ് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.

അവസാന ഓവറില്‍ 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ രണ്ട് സിക്സ് കൂടി പറത്തി 26 പന്തില്‍ 68 റണ്‍സുമായി ടോപ് സ്കോററായി. ആറ് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്സ്.  44 പന്തില്‍ 59 റണ്‍സെടുത്ത വിരാട് കോലി മൂന്ന് സിക്സും ഒരു ഫോറും പറത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്.

നേരത്തെ ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിഷഭ് പന്ത് ടീമിലെത്തി. എങ്കിലും ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാവും. ഹോങ്കോങ്ങിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

click me!