
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് 8 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി. 52 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഓസീസിന്റെ മുന്‍നിരയെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷ് (28), മാര്‍കസ് സ്‌റ്റോയിനിസ് (4) എന്നിവരാണ് ക്രീസില്‍.
മാത്യുവെയ്ഡ് (12), ആരോണ്‍ ഫിഞ്ച് (1), ജോഷ് ഫിലിപ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യ നാല് ഓവറുകളിലും ഓരോ വിക്കറ്റ് വീതം ഓസീസിന് നഷ്ടമായി. വെയ്ഡിനേയും ഫിലിപ്പിനേയും ബോള്‍ട്ട് പുറത്താക്കി. ഫിഞ്ചും മാക്‌സ്‌വെല്ലും സൗത്തിക്ക് മുന്നില്‍ കീഴടങ്ങി.
നേരത്തെ, ഡെവോണ്‍ കോണ്‍വെ പുറത്താവാതെ നേടിയ 99 റണ്‍സാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 19 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍ഡിനെയാണ് കൊണ്‍വെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കിവീസ് മുന്‍നിര താരങ്ങള്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. ജേ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മാര്‍ട്ടിന്‍ ഗപിറ്റില്‍ (0), ടിം സീഫെര്‍ട്ട് (1), കെയ്ന്‍ വില്യംസണ്‍ (12) എന്നിവര്‍ പുറത്തായ ശേഷമായിരുന്നു കോണ്‍വെ ഷോ. 59 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഗ്ലെന്‍ ഫിലിപ്പ് (30), ജയിംസ് നീഷാം (26) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
അവസാന പന്ത് നേരിടുമ്പോള്‍ 98 റണ്‍സുണ്ടായിരുന്നു കോണ്‍വെയ്ക്ക്. എന്നാല്‍ ആ പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്. അതോടെ അര്‍ഹിച്ച സെഞ്ചുറിയും നഷ്ടമായി. മിച്ചല്‍ സാന്റ്‌നര്‍ (7) പുറത്താവാതെ നിന്നു. സാംസ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് പുറമെ മാര്‍കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!