
മെല്‍ബണ്‍: ആഷസ് (Ashes 2021-22) മൂന്നാം ടെസ്റ്റില്‍ (Australia vs England 3rd Test) ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 82 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 185 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 267 റണ്‍സില്‍ പുറത്തായി. നാല് വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണും രണ്ട് വീതം പേരെ പുറത്താക്കി ഓലി റോബിന്‍സണും മാര്‍ക്ക് വുഡും ഓരോ വിക്കറ്റുമായി ബെന്‍ സ്റ്റോക്‌സും ജാക്ക് ലീച്ചുമാണ് ഓസീസിനെ മികച്ച സ്‌കോറില്‍ നിന്ന് തടുത്തത്. അര്‍ധ സെഞ്ചുറി നേടിയ മാര്‍കസ് ഹാരിസാണ് ഓസീസ് ടോപ് സ്‌കോറര്‍.
ഒന്നിന് 61 എന്ന നിലയിൽ രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ കാര്യങ്ങള്‍ പാളി. ടീം സ്‌കോര്‍ 76ല്‍ എത്തിയപ്പോള്‍ നൈറ്റ് വാച്ച്മാന്‍ നേഥന്‍ ലിയോണ്‍ ഓലി റോബിന്‍സണിന്‍റെ പന്തില്‍ പുറത്തായി. വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട മാര്‍നസ് ലബുഷെയ്‌ന്‍ ഒന്നിനും സ്റ്റീവ് സ്‌മിത്ത് 16നും പുറത്തായതോടെ ഓസീസ് സമ്മര്‍ദത്തിലായി. ആദ്യ ടെസ്റ്റിലെ ഹീറോ ട്രാവിഡ് ഹെഡും(27) തിളങ്ങിയില്ല. എന്നാല്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ മാര്‍കസ് ഹാരിസ് 189 പന്തില്‍ 76 റണ്‍സെടുത്തു. ഹാരിസാണ് ഓസീസിന്‍റെ ടോപ് സ്‌കോററും.
കാമറോണ്‍ ഗ്രീന്‍(17), അലക്‌സ് ക്യാരി(19) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോര്‍. വാലറ്റത്ത് പാറ്റ് കമ്മിന്‍സ് നേടിയ 21 ഉം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ 24* ഉം ഓസീസിന് നിര്‍ണായകമായി. സ്‌കോട്ട് ബോളണ്ട് ആറ് റണ്‍സില്‍ അവസാനക്കാരനായി പുറത്തായി.
ആദ്യ ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിന്‍സ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ക്ക് മുന്നില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 185ന് പുറത്തായിരുന്നു. 50 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് സന്ദര്‍ശകുടെ ടോപ് സ്‌കോറര്‍. ഹസീബ് ഹമീദ്(0), സാക് ക്രൗളി(12), ഡേവിഡ് മലാന്‍(14), ബെന്‍ സ്റ്റോക്‌സ്(25), ജോണി ബെയര്‍സ്റ്റോ(35), ജോസ് ബട്ട്‌ലര്‍(3), മാര്‍ക്ക് വുഡ്(6), ഓലി റോബിന്‍സണ്‍(22), ജാക്ക് ലീച്ച്(13), ജയിംസ് ആന്‍ഡേഴ്‌സണ്‍(0*) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാര്‍ നേടിയത്.
മറുപടി ബാറ്റിംഗില്‍ ഓസീസ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 61 റണ്‍സെന്ന നിലയിലായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (38) പുറത്തായത്. മാര്‍കസ് ഹാരിസ് (20), നൈറ്റ് വാച്ച്മാന്‍ നേഥന്‍ ലിയോണ്‍ (0) എന്നിവരായിരുന്നു ക്രീസില്‍.
ഇംഗ്ലണ്ട് ടീം: ഹസീബ് ഹമീദ്, സാക് ക്രൗളി, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ട്‌ലര്‍, മാര്‍ക് വുഡ്, ഓലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഓസ്‌ട്രേലിയ: മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, നേഥന്‍ ലിയോണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!