ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്, 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാറിനെ അശ്വിൻ ടീമിലിടം നല്‍കി.

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയാണ് അശ്വിൻ ടീമിനെ പ്രഖ്യാപിച്ചത്. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്.

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്, 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാറിനെ അശ്വിൻ ടീമിലിടം നല്‍കി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വറിന്‍റെ പരിചയസമ്പത്ത് ഇന്ത്യക്ക് അത്യാവശ്യമാണെന്ന് അശ്വിൻ പറയുന്നു. ഭുവനേശ്വർ കുമാർ തീർച്ചയായും എന്‍റെ ടീമിലുണ്ടാകും. ആഭ്യന്തര ക്രിക്കറ്റിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം കളിച്ച് അദ്ദേഹം സജീവമാകണം എന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളിൽ ഭുവിയുടെ സ്വിംഗ് ബോളിംഗ് ടീമിന് വലിയ കരുത്താകുമെന്നും അശ്വിൻ വ്യക്തമാക്കി. 36-കാരനായ ഭുവി ഐപിഎല്ലിൽ ആർസിബിക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് അശ്വിന്‍റെ ഈ തീരുമാനത്തിന് പിന്നിൽ. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ വീഴ്ത്തി ആർസിബിയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ ഭുവിക്കായിരുന്നു.

സഞ്ജു ആരാധകരെ നിരാശരാക്കുന്നതാണ് അശ്വിന്‍റെ വിക്കറ്റ് കീപ്പർ തിരഞ്ഞെടുപ്പ്. റിഷഭ് പന്തിനെയും സഞ്ജു സാംസണെയും ഒഴിവാക്കിയ അശ്വിൻ, ആദ്യ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെയും ബാക്കപ്പ് കീപ്പറായി ഇഷാൻ കിഷനെയുമാണ് നിർദ്ദേശിക്കുന്നത്. അതുപോലെ,യുവതാരങ്ങളായ അഭിഷേക് ശർമ്മ, ശിവം ദുബെ, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും അശ്വിന്‍റെ ലോകകപ്പ് ടീമില്‍ ഇടമില്ല.

അശ്വിൻ തെരഞ്ഞെടുത്ത ലോകകപ്പ ടീം: ടീമിലിടം ഉറപ്പുള്ള പ്രമുഖർ: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർഷിത് റാണ.

രണ്ടാം വിക്കറ്റ് കീപ്പർ: ഇഷാൻ കിഷൻ.

സർപ്രൈസ് ചോയ്സ്: ഭുവനേശ്വർ കുമാർ.

പരിഗണനയിലുള്ളവർ: യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക