
ധരംശാല: ലോകകപ്പിലെ റെക്കോര്‍ഡ് റണ്‍ചേസില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് പൊരുതിവീണു.389 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രെന്‍റ് ബോള്‍ട്ടും ജിമ്മി നീഷാമുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ സിംഗിളെടുത്ത ബോള്‍ട്ട് തകര്‍ത്തടിക്കുകയായിരുന്ന നീഷാമിന് സ്ട്രൈക്ക് കൈമാറി.
രണ്ടാം പന്ത് വൈഡ് ബൗണ്ടറിയായതോടെ കിവീസ് ലക്ഷ്യം അഞ്ച് പന്തില്‍ 13 റണ്‍സായി. അടുത്ത മൂന്ന് പന്തിലും രണ്ട് റണ്‍സ് വീതം ഓടിയെടുത്ത നീഷാം പക്ഷെ അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്‍ ഔട്ടായി. ഇതോടെ അവസാന പന്തില്‍ കിവീസ് ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സായി. അവസാന പന്ത് നേരിട്ട ലോക്കി ഫെര്‍ഗൂസന് റണ്‍സൊന്നും നേടാനായില്ല. അഞ്ച് റണ്‍സ് ജയവുമായി ഓസ്ട്രേലിയ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി. സ്കോര്‍ ഓസ്ട്രേലിയ 49.2 ഓവറില്‍ 388ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 50 ഓവറില്‍ 383-9.
ഓസ്ട്രേലിയയുടെ കൂറ്റന്‍ വിജലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയെയും(28), വില്‍ യങിനെയും(32) നഷ്ടമായെങ്കിലും രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ചുറിയും(89 പന്തില്‍ 116), ഡാരില്‍ മിച്ചലിന്‍റെയും(51 പന്തില്‍ 54) ജിമ്മി നീഷാമിന്‍റെയും(39 പന്തില്‍ 58) അര്‍ധസെഞ്ചുറികളുമാണ് ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. ക്യാപ്റ്റന്‍ ടോം ലാഥം(21), ഗ്ലെന്‍ ഫിലിപ്സ്(12), മിച്ചല്‍ സാന്‍റ്നര്‍(17) എന്നിവര്‍ നിരാശപ്പെടുത്തിയത് കിവീസിന്‍റെ വിജയം തടയുന്നതില്‍ നിര്‍ണായകമായി. ഓസീസിനായി ആദം സാപം 74 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ട്രാവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍ (14 പന്തില്‍ 37) എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് 388 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 450 കടക്കുമെന്ന് കരുതിയ ഓസീസിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഗ്ലെന്‍ ഫിലിപ്‌സും,ട്രെന്‍റ് ബോള്‍ട്ടും ചേര്‍ന്നാണ് 388ല്‍ പിടിച്ചുകെട്ടിയത്. അവസാന ഓവറുകളില്‍ കമിന്‍സിന്‍റെയും ഇംഗ്ലിസന്‍റെയും ക്യാച്ചുകതും കൈവിട്ടതും അനായാസ ബൗണ്ടറികള്‍ വഴങ്ങിയതും കിവീസിന് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!