ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ആധിപത്യം ഉറപ്പിക്കുന്നു; ഫൈനല്‍ സാധ്യതകള്‍ ശക്തമാക്കി ഇന്ത്യ

Published : Aug 23, 2026, 07:30 PM IST
Bangladesh vs Australia

Synopsis

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് വിജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ശ്രീലങ്കയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് ബംഗ്ലാദേശിനെ മറികടന്ന് മുന്നേറാൻ സാധിക്കും, ഇത് ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ വർധിപ്പിക്കും.

മക്കായ്: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 51 റണ്‍സിനുമായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഡാര്‍വിനില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് മറുപടി നല്‍കാനും ഓസീസിന് സാധിച്ചു. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റും മത്സരത്തിലാകെ 10 വിക്കറ്റും വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികവിലാണ് രണ്ടാം ദിവസം തന്നെ ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 64 റണ്‍സിന് പുറത്തായ ബംഗ്ലാദേശ്, രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റും, ലോകകട്ടയത്തിലെ മൊത്തത്തിലുള്ള നാലാമത്തെ ഏറ്റവും ചെറിയ ടെസ്റ്റുമാണിത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഓസ്ട്രേലിയക്ക് ഈ വിജയം വലിയ കരുത്താണ് പകര്‍ന്നിരിക്കുന്നത്. 80 ശതമാനം വിജയശതമാനത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബംഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുന്നു. എങ്കിലും അവരുടെ വിജയശതമാനം 66.6-ല്‍ നിന്ന് 55.5 ആയി കുറഞ്ഞു. നിലവില്‍ 53.3 വിജയശതമാനമുള്ള ഇന്ത്യ, കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിച്ചാല്‍ ബംഗ്ലാദേശിനെ മറികടക്കും.

അതേസമയം, ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയോടെ പാകിസ്ഥാന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതുവരെ കളിച്ച 7 മത്സരങ്ങളില്‍ 5 എണ്ണവും തോറ്റ പാകിസ്ഥാന്‍, 19.05 വിജയശതമാനത്തോടെ വെസ്റ്റിന്‍ഡീസിനും പിന്നിലായി. മറുവശത്ത്, 29.76 വിജയശതമാനമുള്ള ഇംഗ്ലണ്ട് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ശ്രീലങ്ക ആറാം സ്ഥാനത്താണ്.

ഇന്ത്യക്ക് ഇനിയും മത്സരങ്ങള്‍ ബാക്കി

കൊളംബോ ടെസ്റ്റിന് പുറമെ, നിലവിലെ ഡബ്ല്യു ടി സി സൈക്ലില്‍ ഇന്ത്യക്ക് ഇനി ഏഴ് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. ഇതിനകം കളിച്ച 10 ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടതിനാല്‍, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിനെ സംബന്ധിച്ചിടത്തോളം ഇനി വരുന്ന ഓരോ മത്സരവും നോക്കൗട്ട് പോരാട്ടത്തിന് തുല്യമാണ്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷം നവംബറില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് തിരിക്കും. തുടര്‍ന്ന് നാട്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയോടെ ഇന്ത്യ ഡബ്ല്യു.ടി.സി സൈക്കിള്‍ അവസാനിപ്പിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആശങ്കകള്‍ക്ക് വിരാമം; പരിക്കേറ്റ് മടങ്ങിയ റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്
27 വര്‍ഷം മുമ്പുള്ള ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് ദേവ്ദത്ത് പടിക്കല്‍; സ്റ്റീഫന്‍ ഫ്‌ളെമിംഗും പിന്നിലായി