
മെല്‍ബണ്‍: ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ സാധ്യതയില്ലെന്ന് ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്‍റെ ശ്രദ്ധയെന്നും മാക്സ് വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ അവസരം കിട്ടിയെങ്കിലും വൈറ്റ് ബോളിലെ മികവ് ആവർത്തിക്കാൻ മാക്സ് വെല്ലിന് കഴിഞ്ഞിരുന്നില്ല.
കാമറൂൺ ഗ്രീൻ, വിൽ പുകോവ്സ്കി, ട്രാവിസ് ഹെഡ് തുടങ്ങിയ താരങ്ങൾ മികച്ച ഫോമിൽ കളിക്കുമ്പോൾ ടെസ്റ്റ് ടീമിനെക്കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ലെന്നും മാക്സ്‌വെൽ വ്യക്തമാക്കി. ഈ വർഷത്തെയും അടുത്തവർഷത്തേയും ട്വന്റി 20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും 32 കാരനായ മാക്സ് വെൽ പറഞ്ഞു.
2013ല്‍ ടെസ്റ്റില്‍ അരങ്ങേറിയ മാക്സ്‌വെല്‍ ഓസ്ട്രേലിയക്കായി ഇതുവരെ ഏഴ് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. ഒരു സെഞ്ചുറി അടക്കം 339 റൺസാണ് ഇതുവരെ മാക്സ്‌വെല്‍ ടെസ്റ്റില്‍ നേടിയത്. 26.1 മാത്രമാണ് ബാറ്റിംഗ് ശരാശരി.
ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന മാക്സ്‌വെല്ലിന് കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. അടുത്ത സീസണിലെ താരലേലത്തിന് മുന്നോടിയായി മാക്സ്‌വെല്ലിനെ കിംഗ്സ് ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐപിഎല്ലിനുശേഷം നടന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്.
ഏകദിന പരമ്പരയിലെ മികച്ച പ്രകടനം മാക്സ്‌വെല്ലിന് ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ട്രാവിസ് ഹെഡ്ഡിനെയും കാമറൂണ്‍ ഗ്രീനിനെയുമാണ് ടെസ്റ്റ് ടീമില്‍ ഓസീസ് പരീക്ഷിച്ചത്. ഹെഡ് പരാജയപ്പെട്ടെങ്കിലും ഗ്രീന്‍ തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!