തങ്ങളോടുള്ള ഐക്യദാർഢ്യത്തിന് നന്ദിയുണ്ടെന്നും എന്നാൽ ഫെബ്രുവരി 15-ലെ ഇന്ത്യ-പാക് മത്സരം നടക്കണമെന്നുമാണ് ബംഗ്ലാദേശിന്‍റെ പുതിയ നിലപാട്.
ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച പാക് ക്രിക്കറ്റ് ബോർഡിനോട് (പിസിബി), നിലപാട് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നേരിട്ട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കുവേണ്ടിയാണോ പാകിസ്ഥാന്‍ ബഹിഷ്കരണം പ്രഖ്യാപിച്ചത് അവര്‍തന്നെ ഇന്ത്യക്കെതിരെ കളിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെടുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്നലെ ലാഹോറിൽ നടന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‌വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖവാജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബംഗ്ലാദേ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചത്. മൊഹ്‌സിൻ നഖ്‌വി, ഇമ്രാൻ ഖവാജ കൂടിക്കാഴ്ചയിൽ അമീനുള്‍ ഇസ്ലാമും പങ്കെടുത്തിരുന്നു. തങ്ങളോടുള്ള ഐക്യദാർഢ്യത്തിന് നന്ദിയുണ്ടെന്നും എന്നാൽ ഫെബ്രുവരി 15-ലെ ഇന്ത്യ-പാക് മത്സരം നടക്കണമെന്നുമാണ് ബംഗ്ലാദേശിന്‍റെ പുതിയ നിലപാട്.
ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് നിർദ്ദേശിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ ബംഗ്ലാദേശ് വിസമ്മതിച്ചു. ഇതേത്തുടർന്ന് ഐസിസി ബംഗ്ലാദേശിനെ മാറ്റി സ്കോട്ട്ലൻഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തി.
ബംഗ്ലാദേശിനോട് കാണിച്ചത് നീതികേടാണെന്ന് ആരോപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വരുമാനമുണ്ടാക്കുന്ന ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും പാകിസ്ഥാനോട് തീരുമാനത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ പാകിസ്ഥാൻ നിലപാട് മാറ്റാൻ സാധ്യതയുണ്ട്. എന്നാൽ അന്തിമ തീരുമാനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി ചർച്ച ചെയ്ത ശേഷം മാത്രമേ മൊഹ്‌സിൻ നഖ്‌വി കൈക്കൊള്ളൂവെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
