
കൊളംബോ: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കൊളംബോ സ്ട്രൈക്കേഴ്സിനായി സെഞ്ചുറി നേടിയ ബാബര്‍ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 10 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടം സ്വന്തമാക്കി. ക്രിസ് ഗെയ്‌ല്‍ മാത്രമാണ് ബാബറിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ബാറ്റര്‍.
ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഗോള്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊളംബോ സ്ട്രൈക്കേഴ്സിനായി 57 പന്തില്‍ സെഞ്ചുറി അടിച്ച ബാബര്‍ 59 പന്തില്‍ 104 റണ്‍സെടുത്ത് പുറത്തായി. എട്ട് ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് ബാബറിന്‍റെ ഇന്നിംഗ്സ്. ബാബറിനൊപ്പം പാതും നിസങ്ക(40 പന്തില്‍ 54)യും തിളങ്ങിയപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ സ്ട്രൈക്കേഴ്സ് 12.3 ഓവറില്‍ 111 റണ്‍സെടുത്ത് വിജയത്തിന് അടിത്തറയിട്ടു.
നിസങ്ക പുറത്തായശേഷം നുവാനിന്ദു ഫെര്‍ണാണ്ടോ(8)യെ പെട്ടെന്ന് നഷ്ടമായെങ്കിലും ബാബറിന്‍റെ പോരാട്ടം സ്ട്രൈക്കേഴ്സിനെ 175 റണ്‍സിലെത്തിച്ചു. ബാബര്‍ പുറത്തായശേഷം ചമിക കരുണരത്നെ(2) മുഹമ്മദ് നവാസ്(14) എന്നിവര്‍ ചേര്‍ന്ന് സ്ട്രൈക്കേഴ്സിനെ വിജയത്തിലെത്തിച്ചു.
ടി20 ക്രിക്കറ്റില്‍ 14562 റണ്‍സ് നേടിയിട്ടുള്ള ഗെയ്ല്‍ 22 സെഞ്ചുറികളും 88 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. ബാബറിനാകട്ടെ 10 സെഞ്ചുറിയും 77 ഫിഫ്റ്റിയുമാണ് സ്വന്തം പേരിലുള്ളത്. എട്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള വിരാട് കോലി, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മാത്യു ക്ലിംഗര്‍ എന്നിവരാണ് ബാബറിന് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!