
കറാച്ചി: പാകിസ്താൻ സൂപ്പർ ലീഗിൽ പന്ത് ചുരണ്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലാഹോർ ഖലന്തേഴ്സ് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. ഞായറാഴ്ച കറാച്ചി കിംഗ്സിനെതിരെ നടന്ന മത്സരത്തിനിടെ പന്തിന്‍റെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ചതിനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഫഖറിനെതിരെ നടപടിയെടുത്തത്.
കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.14 പ്രകാരം ലെവൽ 3 കുറ്റമാണ് ഫഖർ സമാൻ ചെയ്തതെന്ന് പിഎസ്എൽ അധികൃതർ അറിയിച്ചു. മാച്ച് റഫറി റോഷൻ മഹാനാമയുടെ നേതൃത്വത്തിൽ നടന്ന അച്ചടക്ക സമിതിയുടെ ഹിയറിംഗിന് ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഫഖർ സമാൻ വാദിച്ചു. മാച്ച് റഫറിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ താരത്തിന് 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.
കറാച്ചി കിംഗ്‌സിനെതിരെയുള്ള മത്സരത്തിന്‍റെ അവസാന ഓവറിന് തൊട്ടുമുൻപാണ് സംഭവങ്ങളുടെ തുടക്കം. ലാഹോർ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവർ പന്ത് അസാധാരണമായ രീതിയിൽ പന്ത് കൈകാര്യം ചെയ്യുന്നത് അമ്പയറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇടപെട്ട അമ്പയർമാർ പന്ത് മാറ്റാൻ നിർദ്ദേശിക്കുകയും ലാഹോർ ടീമിന് അഞ്ച് റൺസ് പെനാൽറ്റി വിധിക്കുകയും ചെയ്തു. അവസാന ഓവറിൽ 14 റൺസായിരുന്നു ലാഹോറിന് ജയിക്കാൻ പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാൽ പെനാൽറ്റി വന്നതോടെ ഇത് വെറും 9 റൺസായി കുറഞ്ഞു. ഈ അഞ്ച് റൺസ് കറാച്ചിയുടെ വിജയം എളുപ്പമാക്കി.
ഫഖർ സമാനെതിരെയുള്ള ഈ നടപടി പഴയൊരു വിവാദം കൂടി വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. 2024-ലെ ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരായ മത്സരത്തിനിടെ ഫഖർ സമാൻ പന്ത് തന്‍റെ ജേഴ്‌സിക്കുള്ളിൽ അസാധാരണമായ രീതിയിൽ വെച്ചത് അന്ന് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്ന് അമേരിക്കൻ താരങ്ങൾ പരാതിപ്പെട്ടെങ്കിലും ഔദ്യോഗിക നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ സീസണിൽ മികച്ച ഫോമിലുള്ള ലാഹോർ ഖലന്തേഴ്സിന് ഫഖർ സമന്‍റെ വിലക്ക് വലിയ തിരിച്ചടിയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!